താമരയുള്ള ഷര്‍ട്ട്, കാക്കി പാന്റ്; പുതിയ പാര്‍ലമെന്റ് ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റം

google news
parliament

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി പാര്‍ലമെന്റ് ജീവനക്കാരുടെ യൂണിഫോമിലും മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ക്രീം നിറത്തിലുള്ള ഷര്‍ട്ട്, കാക്കി പാന്റ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ പാര്‍ലമെന്റ് ജീവനക്കാരുടെ യൂണിഫോം. ഷര്‍ട്ടില്‍ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും.
പാര്‍ലമെന്റിലെ 271 സ്റ്റാഫുകള്‍ക്ക് വേണ്ടിയാണ് പുതിയ യൂണിഫോം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യസഭ, ലോക്‌സഭ സ്റ്റാഫുകള്‍ക്ക് ഒരേ യൂണിഫോമായിരിക്കും. ടേബിള്‍ ഓഫിസ്, നോട്ടീസ് ഓഫിസ്, പാര്‍ലമെന്ററി റിപ്പോര്‍ട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്. പുതിയ യൂണിഫോമില്‍ ഇരുസഭകളിലെയും മാര്‍ഷലുകള്‍ക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉള്‍പ്പെടും.
പാര്‍ലമെന്റ് സുരക്ഷാ ചുമതലയുള്ള ഓഫിസര്‍മാരുടെയും യൂണിഫോമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ യൂണിഫോമിന് സമാനമായതാണ് ഇവര്‍ക്ക് നലകിയിട്ടുള്ളത്. വനിതാ ജീവനക്കാര്‍ക്ക് പുതിയ ഡിസൈനിലുള്ള സാരികളാണ് നല്‍കിയിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ ആറിനകം എല്ലാ ജീവനക്കാരോടും പുതിയ യൂണിഫോം കൈപ്പറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 18 നാണു പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം ആരംഭിക്കുന്നത്. 19 നു ഗണേശ ചതുര്‍ഥി ദിവസത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേ ആദ്യ സമ്മേളനം നടക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉല്‍ഘാടന ചടങ്ങുകള്‍ ജൂണ്‍ 1 നായിരുന്നു നടന്നത്.

Tags