ഒരു നിമിഷത്തെ തീരുമാനം ജീവൻ രക്ഷിക്കാം; ഹൃദയാഘാത സമയത്ത് ശ്രദ്ധിക്കൂ

heart disease

രാജ്യത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുകയാണ് . എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് ഹൃദയാഘാതം. പെട്ടെന്നുള്ള ഹൃദയാഘാതം മൂലം കൂടുതൽ മരണങ്ങൾ സംഭവിച്ചത് ഒറ്റക്കിരിക്കുമ്പോഴാണെന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഹൃദയാഘാതം സംഭവിക്കുമ്പോൾ ഉടനടി വൈദ്യസഹായം തേടുക എന്നത് വളരെ പ്രധാനമാണ്.

വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഹൃദയാഘാതം വന്നാൽ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഹൃദയാഘാതമെന്ന് സംശയം തോന്നിയാൽ ഉടനടി എമർജൻസി നമ്പറിൽ ബന്ധപ്പെടുക. സമീപത്ത് ആസ്പിരിൻ ടാബ്‌ലെറ്റ് ലഭ്യമാണെങ്കിൽ കഴിക്കുക. ആസ്പിരിൻ രക്തം നേർപ്പിക്കാൻ സഹായിക്കുന്നു. കൊറോണറി ധമനികളിൽ കൂടുതൽ കട്ടപിടിക്കുന്നത് തടയുന്നു. പ്രത്യേകം ഓർക്കുക, ആസ്പിരിൻ അലർജി ഉള്ളവർ ഈ സന്ദർഭത്തിൽ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കരുത്.

അതിനുശേഷം, നിങ്ങളെ സഹായിക്കാൻ വീട്ടിലേക്ക് എത്തുന്നവർക്ക് വീട്ടില്‌ കയറാൻ വാതിൽ പതുക്കെ തുറന്നിടുക. വൈദ്യ സഹായം വൈകിപ്പിക്കുന്നത് ആരോ​ഗ്യം കൂടുതൽ മോശമാകാൻ കാരണമാകും. ഹൃദയാഘാത സമയത്ത് ഉത്കണ്ഠയും ഭയവും പിടിമുറുക്കുന്നത് സ്വാഭാവികമാണെങ്കിലും ശ്രദ്ധാപൂർവ്വം പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. നിങ്ങളെ കൊണ്ടുപോകാൻ ആംബുലൻസിനെ വിളിക്കാനും ശ്രമിക്കുക. ഹൃദ്രോഗമുള്ള ആളാണെങ്കിൽ എപ്പോഴും കയ്യിൽ അടിയന്തര മരുന്ന് കൈവശം വച്ചിരിക്കുക.

മറ്റൊന്ന്, രക്തത്തിൽ ആവശ്യമായ ഓക്സിജന്റെ അളവ് നിലനിർത്താൻ സാവധാനം ശ്വസിക്കുക.ആ സമയത്ത് ഒന്നും കഴിക്കാനോ കുടിക്കാനോ ശ്രമിക്കരുത്. കാരണം അത് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം. നിങ്ങൾക്ക് ശ്വസിക്കാൻ വായു ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഹൃദയാഘാതം ഉണ്ടായ സമയത്ത് സ്വയം വാഹനമോടിച്ച് ആശുപത്രിയിലേക്ക് പോകാൻ ശ്രമിക്കരുത്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ

    നെഞ്ചിന്റെ മധ്യഭാഗത്ത് കുറച്ച് മിനിറ്റിലധികം നീണ്ടുനിൽക്കുന്നതോ വന്നും പോയുമിരിക്കുന്നതോ ആയ അസ്വസ്ഥത. ഭാരം തോന്നുക, വേദന എന്നിവ പോലെ അസ്വസ്ഥത അനുഭവപ്പെടാം.

2. കൈകൾ, പുറം, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ ആമാശയം തുടങ്ങിയ ശരീരത്തിന്റെ മുകൾ ഭാഗങ്ങളിൽ അസ്വസ്ഥത തോന്നുക.

3. ശ്വാസതടസ്സം, നെഞ്ചുവേദനയോടു കൂടിയോ അല്ലാതെയോ ഉണ്ടാകാം.

4. അമിതമായി വിയർക്കുക, ഛർദ്ദി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ പറയുന്നു.

Tags