ഇന്‍ഫ്‌ളുവെന്‍സക്കെതിരെ ജാഗ്രത പാലിക്കണം

google news
influenza


പാലക്കാട് : മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന എച്ച് വണ്‍ എന്‍ വണ്‍ പനി പോലുള്ള ഇന്‍ഫ്‌ളുവെന്‍സ പകര്‍ച്ചവ്യാധികളായ അസുഖങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഇന്‍ഫ്‌ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട ഒരു വൈറസാണ് എച്ച് വണ്‍ എന്‍ വണ്‍. ഇത് പന്നികളിലാണ് സാധാരണ കൂടുതലായി കണ്ടുവരുന്നത്. മനുഷ്യരെയും ബാധിക്കുന്ന ഈ രോഗം അണുബാധയുഉള വ്യക്തിയില്‍നിന്നും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
 
രോഗലക്ഷണങ്ങള്‍

പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മിക്കവരിലും സാധാരണ പനി പോലെ നാലോ അഞ്ചോ ദിവസം കൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാനിടയുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കേണ്ടതുണ്ട്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.
വായു വഴിയാണ് രോഗം പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ വ്യാപിക്കും. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇത് ആ പരിസരത്ത് ഉള്ളവരിലേക്ക് രോഗം പകരാന്‍ വഴിയൊരുങ്ങുന്നു. വസ്തുക്കളിലും വൈറസ് നിലനില്‍ക്കാനിടയുണ്ട്. ഈ വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കുന്നത് രോഗം ബാധിക്കാന്‍ ഇടയാക്കും. സ്‌കൂള്‍, ഹോസ്റ്റല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പെട്ടെന്ന് പകരാനും സാധ്യതയുണ്ട്.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ അസുഖം ഗുരുതരമാവാന്‍ സാധ്യത കൂടുതല്‍ ആയതിനാല്‍ ഇവരും കുടുംബാംഗങ്ങളും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വായും മൂക്കും മറയുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക
പൊതുസ്ഥലത്ത് തുപ്പരുത്
രോഗമുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക
ഹസ്തദാനം, ചുംബനം, കെട്ടിപ്പിടിക്കല്‍ എന്നിവ ഒഴിവാക്കുക
മൊബൈല്‍ ഫോണ്‍ ഷെയര്‍ ചെയ്യാതിരിക്കുക
പുറത്തുപോയി വീട്ടിലെത്തിയാല്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക. എച്ച് വണ്‍ എന്‍ വണ്‍ രോഗാണുക്കളെ സാധാരണ സോപ്പ് നിര്‍വീര്യമാക്കും

സ്വയം ചികിത്സ ഒഴിവാക്കണം

രോഗ ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടണം. ഡോക്ടര്‍ പറയുന്ന മുറയ്ക്ക് മരുന്ന് കഴിക്കുകയും ടെസ്റ്റ് ചെയ്യുകയും വേണം. എച്ച് വണ്‍ എന്‍ വണ്‍ രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിലെത്തി എച്ച് വണ്‍ എന്‍ വണ്‍ പരിശോധനക്ക് വിധേയരാകണം. എച്ച് വണ്‍ എന്‍ വണ്‍ പരിശോധന ചെയ്യാനുള്ള സാമ്പിളുകള്‍ എടുക്കാനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരുക്കിയിട്ടുണ്ട്. ചികിത്സക്ക് ഉപയോഗിക്കുന്ന ഒസെല്‍ട്ടാമിവിര്‍ മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Tags