കരുതിയിരിക്കുക പാമ്പുകളെ; ഭയപ്പെടാതെ ചികിത്സ നൽകേണ്ടത് ഇങ്ങനെ

Beware of snakes; here's how to treat them without fear

ചൂട് കൂടിയതോടെ  പാമ്പുകൾ പൊത്തുകളിൽ നിന്ന് പുറത്തേക്കിറങ്ങുകയാണ്. പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതലുള്ള സമയമാണ് ഇത്. ഈർപ്പം കണ്ടെത്താനായി നമ്മുടെ വീടിനുള്ളിലേക്കും മറ്റും പാമ്പുകൾ എത്തും. ശീതരക്ത ജീവികളായത് കൊണ്ട് തന്നെ  പാമ്പുകൾക്ക് അമിതതാപം സഹിക്കാൻ കഴിയില്ല. അതിനാൽ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് അവ മാറാൻ തുടങ്ങും. ഡിസംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുതൽ സമയം പുറത്തിറങ്ങുക.

തൃശ്ശൂരിലെ മലയോരഗ്രാമത്തെ വീട്ടിൽ ഉറങ്ങാൻ കിടന്ന ആൺകുട്ടി ശംഖുവരയന്റെ  കടിയേറ്റ് മരിച്ചവാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.
 

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം

പാമ്പിന്റെ കടിയേറ്റാൽ ശരീരത്തിൽ ഇനിപറയുന്ന ലക്ഷണങ്ങൾ പ്രകടമായേക്കാം.

* കടിയേറ്റ മുറിവിലൂടെ രക്തസ്രാവം ഉണ്ടാവാം. അണലിവർഗത്തിൽപ്പെട്ടവ കടിച്ചാലാണ് ഇത് കൂടുതലാണ് കാണപ്പെടുന്നത്.

* മുന്നിലുള്ള വസ്തുക്കൾ രണ്ടായി കാണുക, കണ്ണുകൾ തുറക്കാൻ വയ്യാത്ത അവസ്ഥ എന്നിവയുമുണ്ടാകാം. ശംഖുവരയൻ, മൂർഖൻ എന്നിവയുടെ കടിയേറ്റാലാണ് ഇത്തരം ലക്ഷണങ്ങൾ കാണുക.

ഫസ്റ്റ് എയ്ഡ് ഇങ്ങനെ

* കടിയേറ്റ ഭാഗം അനക്കരുത്. ശരീരത്തിന് വിശ്രമം നൽകണം.

* കടിയേറ്റ മുറിവിന് മുകളിൽ ടവ്വലോ കയറോ കെട്ടിവയ്ക്കാൻ പാടില്ല. ഐസ്പായ്ക്കും വയ്ക്കരുത്.

* കടിയേറ്റ ഭാഗം ചെത്തിക്കളഞ്ഞ് വിഷം കളയാൻ നോക്കരുത്. മുറിവിൽ നിന്ന് വായകൊണ്ട് വലിച്ചെടുത്ത് തുപ്പിക്കളയാനും ശ്രമിക്കരുത്.

* കടിയേറ്റ ആൾക്ക് ചായ, കാപ്പി എന്നിവയൊന്നും നൽകരുത്. അത് ശരീരത്തിൽ വിഷം വ്യാപിക്കാൻ കാരണമാകും.

* കടിയേറ്റ ഭാഗത്ത് പല്ലിന്റെ പാടും വീക്കവും ഉണ്ടോ എന്ന് നോക്കാം. ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്താം.

* പാമ്പുകടിയേറ്റ വ്യക്തിയെ ഉടൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം.

* കടിയേറ്റ ഭാഗം ഹൃദയനിരപ്പിൽ നിന്ന് താഴ്ത്തി വയ്ക്കണം.

* പാമ്പുകടിയേറ്റ ഭാഗത്തെ ചലനം കുറയ്ക്കാൻ ചെറിയ മരക്കഷണമോ മറ്റോ സ്പ്ലിന്റ് പോലെ വെച്ചുകെട്ടി താങ്ങുനൽകാം.

* പാമ്പുകടിയേറ്റ ഭാഗത്തെ ആഭരണങ്ങളും വസ്ത്രങ്ങളും നീക്കം ചെയ്യണം.

* ആവശ്യമെങ്കിൽ പാമ്പുകടിയേറ്റ ഭാഗം വെള്ളമൊഴിച്ച് വൃത്തിയാക്കാം. നിർബന്ധമില്ല.

* കടിയേറ്റ ആളെ ആശുപത്രിയിലെത്തിക്കുമ്പോൾ ആളിൽ കണ്ട മാറ്റങ്ങളെക്കുറിച്ച് ഡോക്ടറോട് വിശദമാക്കാം.

Tags