കോവിഡിനുശേഷം ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണം ; എയിംസ് പഠനം പറയുന്നതിങ്ങനെ

covid4
covid4

ന്യൂഡൽഹി: കോവിഡിനുശേഷം ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും കോവിഡ്-19 വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്ന് എയിംസ് പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്)നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ മുഖപത്രമായ 'ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച്' ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു വർഷം നീണ്ടു നിന്ന ഗവേഷണത്തിൽ കോവിഡ് വാക്സിനും ഹൃദയാഘാതം മൂലമുള്ള മരണവും തമ്മിൽ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായില്ലെന്നും എയിംസ് പഠനം പറയുന്നു. 18-45 വയസ് പ്രായമുള്ളവരിലും 46-65 വയസുള്ളവരിലുമാണ് ഗവേഷകർ പഠനം നടത്തിയത്.

tRootC1469263">

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് മിക്ക മരണങ്ങൾക്കും പ്രധാന കാരണമെന്ന് ഗവേഷകർ കണ്ടെത്തി. നിരവധി കേസുകളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലെ പോസ്റ്റ്മോർട്ടം ഇമേജിങ്, ഓട്ടോപ്സി, ഹിസ്റ്റോപാത്തോളജിക്കൽ പരിശോധനകൾ എന്നിവ ഗവേഷകർ വിലയിരുത്തി. തുടർന്ന്, ചെറുപ്പക്കാരിലുണ്ടായ മരണങ്ങളും കോവിഡ്-19 വാക്‌സിനേഷനും തമ്മിൽ ബന്ധമില്ലെന്നതാണ് നിഗമനം. കോവിഡ്-19 വാക്സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും സ്ഥിരീകരിക്കാത്ത റിപോർട്ടുകളും പ്രചരിക്കുന്ന സമയത്ത് ഈ പഠനം വളരെ പ്രധാനമാണെന്ന് എയിംസിലെ പ്രൊഫസർ ഡോ. സുധീർ അരവ പറഞ്ഞു. ഗവേഷണത്തിലെ കണ്ടെത്തലുകൾ അത്തരം അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചെറുപ്പക്കാർക്കിടയിലുള്ള പെട്ടന്നുള്ള മരണങ്ങൾ ദാരുണമാണ്. എന്നാൽ പലപ്പോഴും രോഗനിർണയം നടത്താത്ത ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരം മരണങ്ങൾക്ക് പിന്നിലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ നേരത്തെ തിരിച്ചറിയാതെ പോകുന്നതും മരണങ്ങളുടെ നിരക്ക് കൂട്ടുന്നുണ്ട്. ഇത് ഒഴിവാക്കാനായി കൃത്യമായ ഇടവേളകളിൽ സമഗ്ര ആരോഗ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ ആരോഗ്യകരമായ ജീവിത ശൈലി നയിക്കുക, സമയബന്ധിതമായി വൈദ്യ സഹായം നേടുക എന്നതും പ്രധാനപ്പെട്ടതാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങൾ വിശ്വസിക്കരുതെന്നും ഇക്കാര്യത്തിൽ ശാസ്ത്രീയ സ്രോതസ്സുകളെ മാത്രം വിശ്വസിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഐസിഎംആർ പഠനം പറയുന്നത് വാക്‌സിൻ സ്വീകരിക്കുന്നതിനുമുൻപ് കോവിഡ്-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പെട്ടെന്നുള്ള മരണസാധ്യത നാലിരട്ടിയായിരുന്നു. 

വാക്സിന്റെ രണ്ടുഡോസ് സ്വീകരിച്ചത് രോഗം ഗുരുതരമാവുന്നതും മരണസാധ്യതയും കുറച്ചുവെന്നാണ് ഐസിഎംആർ പഠനം പറയുന്നത്. ജനിതകകാരണങ്ങൾ, മദ്യപാനം, ആയാസകരമായ വ്യായാമങ്ങൾ, ജീവിതശൈലി, കോവിഡാനന്തര സങ്കീർണതകൾ തുടങ്ങിയവയൊക്കെയാണ് യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് കാരണങ്ങളെന്നാണ് നിഗമനം. 18നും 45നും ഇടയിൽ പ്രായമുണ്ടായിരുന്നവരിൽ രണ്ടു പഠനങ്ങളാണ് ഐസിഎംആർ നടത്തിയത്. 19 സംസ്ഥാനങ്ങളിലെ 47 ആശുപത്രികളിൽ അകാലമരണം സംഭവിച്ച 726 പേരുടെ വിവരങ്ങളാണ് ആദ്യം വിശകലനം ചെയ്തത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള രോഗങ്ങളുമായി ചികിൽസയിലുണ്ടായിരുന്ന 292 രോഗികളിലായിരുന്നു രണ്ടാമത്തെ പഠനം. നേരത്തേത്തന്നെയുണ്ടായിരുന്ന രോഗം, വാക്സിൻ സ്വീകരിക്കുംമുൻപുതന്നെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവർ, നിയന്ത്രണമില്ലാത്ത പുകവലി, ഒന്നിലധികം രോഗങ്ങൾ എന്നിവയൊക്കെയാണ് ഈ വിഭാഗത്തിലുള്ളവരെ മരണത്തിലേക്ക് നയിച്ചതെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.

Tags