ബോളിവുഡ് ചിത്രങ്ങൾ അനധികൃതമായി സംപ്രേഷണം ചെയ്തു ; സീ എന്‍റർടൈൻമെന്‍റിനെതിരെ നിയമനടപടിയുമായി ജിയോസ്റ്റാർ
ന്യൂഡൽഹി: ബോളിവുഡ് ചിത്രങ്ങൾ അനധികൃതമായി സംപ്രേഷണം ചെയ്തു എന്നാരോപിച്ച് ജിയോസ്റ്റാർ സീ എന്റർടൈൻമെന്റിനെതിരെ നിയമനടപടി സ്വീകരിച്ചു. തങ്ങൾക്ക് പകർപ്പവകാശമുള്ള സിനിമകൾ സീ അനധികൃതമായി സംപ്രേഷണം ചെയ്തുവെന്നാണ് ജിയോസ്റ്റാറിന്റെ പരാതി.
ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയ പ്രമുഖ താരങ്ങളുടെ 12 സിനിമകൾ ഏകദേശം 20 തവണ സീ അനധികൃതമായി സംപ്രേഷണം ചെയ്തതായി ജിയോസ്റ്റാർ ആരോപിക്കുന്നു. 'ദംഗൽ', 'ദീവാർ', 'ത്രിദേവ്' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ജിയോസ്റ്റാർ 250 കോടി രൂപയിലധികം നഷ്ടപരിഹാരമായി സീ എൻ്റർടൈൻമെന്‍റിൽ നിന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന. മെയ് 4ന് ഡൽഹി ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിക്കാണ് ജിയോസ്റ്റാർ പരാതി നൽകിയത്. ഈ വിഷയം നിലവിൽ തർക്ക പരിഹാര കമ്മിറ്റിയുടെ പരിഗണനയിലാണ്. മെയ് 25-ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ സീ എൻ്റർടൈൻമെന്‍റിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കിൽ മധ്യസ്ഥ ചർച്ചകളോടുള്ള വിസമ്മതമായി ഇത് കണക്കാക്കും. ചില സിനിമകളുടെ കാര്യത്തിൽ തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, 'ദംഗൽ' പോലുള്ള സിനിമകൾ സംപ്രേഷണം ചെയ്യാൻ നിർമാണ കമ്പനിയിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നുമാണ് സീ വാദിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് മീഡിയ കമ്പനികളായ സീ എന്‍റർടൈൻമെന്‍റും ജിയോ സ്റ്റാറും തമ്മിലുള്ള നിയമയുദ്ധം മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് സംപ്രേഷണത്തിന്‍റെ അവകാശ കരാറുമായി ബന്ധപ്പെട്ട് ലണ്ടനിൽ ഏകദേശം 1 ബില്യൺ ഡോളറിന്റെ മറ്റൊരു നിയമപോരാട്ടം ഇവർക്കിടയിൽ നടക്കുന്നുണ്ട്. ഇതു കൂടാതെ ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും ജിയോസ്റ്റാർ തങ്ങളുടെ സംഗീതം ഉപയോഗിക്കുന്നു എന്ന് കാണിച്ച് ഏപ്രിൽ മാസത്തിൽ സീ ഏകദേശം 3 ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും ചേർന്ന് 2024-ൽ രൂപീകരിച്ച 8.5 ബില്യൺ ഡോളറിന്റെ സംരംഭമാണ് ജിയോസ്റ്റാർ.
.jpg)

