ആറ് മാസത്തിന് ശേഷം നാട്ടിലേക്ക്: ചികിത്സയ്ക്കായി രാജേഷ് കേശവ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കൊച്ചിയിലെ പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടർ ചികിത്സകൾക്കായി തിരുവനന്തപുരത്ത് എത്തിച്ചു. ആറുമാസമായി വെല്ലൂർ സിഎംസി ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്ന അദ്ദേഹം ആറ് മാസത്തിന് ശേഷമാണ് ജന്മനാട്ടിലെത്തിയത്. നിലവിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് വരുംദിവസങ്ങളിൽ വീട്ടിൽ തന്നെ ചികിത്സ തുടരും.
കഴിഞ്ഞ ആഗസ്ത് അവസാന വാരം കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കേശവ് കുഴഞ്ഞുവീണത്. കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു. വെല്ലൂർ ആശുപത്രിയിലെ പിഎംആർ (PMR) വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ആറുമാസത്തെ ചികിത്സയിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടുതുടങ്ങിയിട്ടുണ്ട്.
ആശുപത്രി അന്തരീക്ഷത്തേക്കാൾ സ്വന്തം വീട്ടിലെ സാഹചര്യവും പ്രിയപ്പെട്ടവരുടെ സാമീപ്യവും വേഗത്തിലുള്ള സുഖപ്രാപ്തിക്ക് സഹായിക്കുമെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെ തുടർന്നാണ് രാജേഷിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് രാജേഷിന്റെ ആരോഗ്യവിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.
.jpg)


