പഴയ പടത്തിന്‍റെ നിര്‍മ്മാതാവിന് സഹായവുമായി നടന്‍ സൂര്യ

തമിഴില്‍ ഹിറ്റായ ഒരു കൂട്ടം ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവ് സാമ്പത്തികമായി തകര്‍ന്ന് ചികില്‍സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു എന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു.
എവർഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി നടത്തിയിരുന്നു വിഎ ദുരെയാണ് സിനിമകള്‍ നല്‍കിയ നഷ്ടത്തില്‍ കഷ്ടപ്പാടിന്‍റെ കയത്തിലായത്.ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് താമസം. ചികില്‍സയ്ക്ക് പോലും പണമില്ല.
അടുത്തിടെ ഒരു സുഹൃത്ത് ദുരെയുടെ അവസ്ഥ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ചലച്ചിത്ര ലോകത്ത് ഇത് ചര്‍ച്ചയായത്. ഈ വീഡിയോ വൈറലായതോടെ ഇത് ശ്രദ്ധിച്ച നടന്‍ സൂര്യ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.
തന്‍റെ ചിത്രം പിതാമകന്‍റെ നിര്‍മ്മാതാവിന് ചികില്‍സയ്ക്കായി സൂര്യ രണ്ട് ലക്ഷം നല്‍കി. കാലിന് സംഭവിച്ച വലിയ മുറിവ് ഉണങ്ങാത്തതാണ് ദുരെയുടെ പ്രധാന ആരോഗ്യ പ്രശ്നം.
സിനിമ രംഗത്ത് തുടക്കകാലത്ത് വന്‍ ബാനറായ ശ്രീ സൂര്യ മൂവീസിന്‍റെ ഉടമസ്ഥന്‍ എഎം രത്നത്തിന്‍റെ സഹായി ആയിരുന്നു ദുരെ. അദ്ദേഹത്തിന്‍റെ പല ബിഗ് ബജറ്റ് ചിത്രങ്ങളിലും നിര്‍മ്മാണ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം രീതിയില്‍ സിനിമ നിര്‍മ്മാണത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ഇദ്ദേഹം എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകൻ, ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് തന്‍റെ കമ്പനിയുടെ കീഴില്‍ ഒരുക്കിയത്. ഇതില്‍ പിതാമകൻ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. സൂര്യയും വിക്രവും അഭിനയിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് വിക്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. പിതാമകന്‍ തീയറ്ററിലും മികച്ച കളക്ഷന്‍ നേടിയിരുന്നു.