“ഒരു അപരിചിതൻ എന്നോട് പറഞ്ഞ കഥ, അതാണ് പത്താം വളവ് ; അച്ഛൻ ശങ്കരനാരായണൻ” : കുറിപ്പുമായി അഭിലാഷ് പിള്ള

“A stranger told me the story, that is the tenth turn; Father Shankaranarayanan”: Abhilash Pillai with a note
“A stranger told me the story, that is the tenth turn; Father Shankaranarayanan”: Abhilash Pillai with a note

പീഡനത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണന്റെ വിയോ​ഗത്തിൽ ​ദുഃഖം രേഖപ്പെടുത്തി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ പത്താം വളവ് എന്ന ചിത്രത്തിന്റെ കഥാതന്തു ലഭിച്ചത് കൃഷ്ണപ്രിയയുടെയും ശങ്കരനാരായണന്റെയും ജീവിതത്തിൽ നിന്നാണെന്ന്  അഭിലാഷ് പിള്ള പറഞ്ഞു . ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

താൻ കണ്ടുമുട്ടിയ അപരിചിതനിൽ നിന്നാണ് പത്താം വളവ് എന്ന ചിത്രം പിറന്നതെന്ന് അഭിലാഷ് പിള്ള കുറിപ്പിൽ പറയുന്നു. ജീവിതത്തിൽ അറിഞ്ഞതും കേട്ടതും കണ്ടതുമായ ജീവിതങ്ങളെ ആസ്പദമാക്കിയാണ് തന്റെ ചിത്രങ്ങൾക്ക് കഥയൊരുക്കുന്നതെന്ന് അഭിലാഷ് പിള്ള നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ പിറന്ന കഥയാണ് പത്താം വളവും.

സുരാജ് വെഞ്ഞാറമൂട്, അതിഥി രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പത്താം വളവ്. കൃഷ്ണപ്രിയയുടെയും ശങ്കരനാരായണന്റെയും ജീവിതമാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പീഡനത്തിനിരയായി കൊല്ല‌പ്പെട്ട മകളും, മകളെ കൊലപ്പെടുത്തിയ പ്രതിയെ വകവരുത്തുന്ന അച്ഛനും. ഇതാണ് സിനിമയുടെ പ്രമേയം. പ്രതിയെ കൊലപ്പെടുത്തിയ കേസിൽ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ട ശങ്കരനാരായണൻ പെൺമക്കളുള്ള അച്ഛന്മാരുടെ മുന്നിൽ ഒരിക്കലും കുറ്റക്കാരനല്ല.

അഭിലാഷ് പിള്ളയുടെ പോസ്റ്റിന്റെ പൂർണരൂപം

“ചില മരണ വാർത്തകൾ അറിഞ്ഞ് കഴിയുമ്പോൾ മനസിൽ വല്ലാത്തൊരു മരവിപ്പ് അനുഭവപ്പെടും അതിന് അവർ നമുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ ആകണമെന്നില്ല. അതുപോലെ ഒരു വാർത്ത ഇന്നലെ ഞാൻ അറിഞ്ഞു. ഒരുപക്ഷേ അത്ര വാർത്താപ്രാധാന്യം ആ മരണത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല പക്ഷേ, ആ മരിച്ച മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും കയ്യടിച്ചിട്ടുണ്ട്.

മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകളഞ്ഞ ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്ക് ആരാണെന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്‌ത ഓരോ സിനിമയും എനിക്ക് ചുറ്റും നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഞാൻ കണ്ടെത്തിയവയാണ്. വർഷങ്ങൾക്ക് മുമ്പ് ഞാൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവ്. അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ. എന്റെ കഥയിലെ സോളമൻ. ഇന്ന് അവൾ സന്തോഷിക്കും ഇനി അവൾക്ക് കാവലായി അവളോടൊപ്പം അച്ഛനുണ്ട്”- അഭിലാഷ് പിള്ള കുറിച്ചു.
 

Tags