രേഖയുടെ ‘മമ്മൂട്ടി ചേട്ടൻ’; ഒടുവിൽ ആ രഹസ്യം പൊളിച്ചു; രേഖാചിത്രത്തിൽ 80-കളിലെ മമ്മൂട്ടിയായി എത്തിയ താരം ഇതാ


ആസിഫ് അലി നായകനായ ഹിറ്റ് ചിത്രമാണ് രേഖാചിത്രം. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ 80- കളിലെ മമ്മൂട്ടിയെ അവതരിപ്പിച്ചത് ആരാണെന്ന ചോദ്യമായിരുന്നു എങ്ങും. കാതോട് കാതോരം എന്ന സിനിമയുടെ ലൊക്കേഷനിൽ അരങ്ങേറിയ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. രേഖാചിത്രത്തിൽ അന്നത്തെ മമ്മൂട്ടിയെ അവതരിപ്പിച്ച താരത്തെ പരിചയപ്പെടുത്തുകയാണ് സംവിധായകനായ ജോഫിൻ ടി ചാക്കോ.
മമ്മൂട്ടിയുടെ രൂപസാദൃശ്യമുള്ള ട്വിങ്കിൾ സൂര്യ എന്ന യുവതാരമാണ് ചിത്രത്തിൽ മമ്മൂട്ടിയായി എത്തിയത്. മമ്മൂട്ടി ഉൾപ്പെട്ട സീനുകൾ അതിഗംഭീരമായി അവതരിപ്പിച്ചതിന് പിന്നിൽ ട്വിങ്കിൾ സൂര്യയ്‌ക്കൊപ്പം അരുൺ പെരുമ്പ എന്ന പരിശീലനകന്റെയും എഐ ടീമിന്റെയും പങ്ക് പ്രധാനമായിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജോഫിൻ, ട്വിങ്കിൾ സൂര്യയെ പരിചയപ്പെടുത്തിയത്. “രേഖാചിത്രം പുറത്തിറങ്ങിയ ദിവസം മുതല്‍, 80-കളിലെ മമ്മൂക്കയെ ചിത്രത്തില്‍ എങ്ങനെ ഉള്‍പ്പെടുത്തി എന്നതിനേക്കുറിച്ച് നിരവധി ചോദ്യങ്ങളും അഭിനന്ദന സന്ദേശങ്ങളും എനിക്ക് ലഭിച്ചു. ഇത് സാധ്യമാക്കിയ ആളുകള്‍ക്ക് നന്ദി പറയാനും നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനും ഈ അവസരം വിനിയോഗിക്കുന്നു.

മമ്മൂക്കയുടെ സ്റ്റാന്‍ഡ്-ഇന്‍ ആയി അഭിനയിച്ച, അദ്ദേഹത്തിന്റെ ശരീരഭാഷയും ചലനങ്ങളും പകര്‍ത്തിയ കലാകാരന്‍ ട്വിങ്കിള്‍ സൂര്യ. ആര്‍ട്ടിസ്റ്റ് പരിശീലകന്‍ അരുണ്‍, എഐ വഴി ഡി-എയ്ജിംഗ് സാധ്യമാക്കിയ ആന്‍ഡ്രൂ, മൈന്‍ഡ്സ്‌റ്റൈന്‍ ടീം. അവരില്‍ ഓരോരുത്തര്‍ക്കും നന്ദി”- ജോഫിന്‍ ടി. ചാക്കോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.