മലയാള സിനിമക്ക് ഇത്രയും വലിയ ചിത്രങ്ങൾ ചെയ്യാൻ സാധിക്കും എന്നതിൻറെ തെളിവായിരിക്കും പേട്രിയറ്റ് ; മമ്മൂട്ടി
മലയാള സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ്. പേട്രിയറ്റ് മലയാള സിനിമയിലെ ഏറ്റവും വലിയ സ്പൈ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷ. മലയാള സിനിമക്ക് ഇത്രയും വലിയ ചിത്രങ്ങൾ ചെയ്യാൻ സാധിക്കും എന്നതിൻറെ തെളിവായിരിക്കും ഈ മഹേഷ് നാരായണൻ ചിത്രമെന്നാണ് മമ്മൂട്ടി പറയുന്നത്.
'ഹോളിവുഡ്, ബോളിവുഡ്, തെലുങ്ക്, തമിഴ് സിനിമ മേഖല വളരെക്കാലമായി ചെയ്തുവരുന്നതുപോലെ മലയാള സിനിമക്കും ഇത്രയും വലിയ ക്യാൻവാസിൽ ഒരു സിനിമ നിർമിക്കാൻ കഴിയുമെന്ന് ഇത് തെളിയിക്കും. സിനിമ യഥാർത്ഥത്തിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ വലിയ ക്യാൻവാസിൽ നിർമിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ പേട്രിയറ്റ് നൽകും' സിനിമയുടെ പ്രമോഷൻറെ ഭാഗമായി സംഘടിപ്പിച്ച 'പേട്രിയറ്റ് ലെജൻഡ്‌സ് ഹാങ്ഔട്ട്' എന്ന സെഷനിൽ മമ്മൂട്ടി പറഞ്ഞു.
'ഈ സിനിമ മലയാളികൾക്ക് വേണ്ടി നിർമിച്ചതാണ്. കേരളത്തിന് പുറത്ത് പ്രേക്ഷകരെ കണ്ടെത്താൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കേരളത്തിലെ ജനങ്ങളെ തൃപ്തിപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഇതൊരു പാൻ-ഇന്ത്യൻ ചിത്രമല്ല... പേട്രിയറ്റ് ഒരു ഗെയിം ചേഞ്ചർ ആയിരിക്കും. ഇത് ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും മലയാള സിനിമയിൽ കൂടുതൽ വലിയ ബജറ്റ് സിനിമകൾക്ക് വാതിലുകൾ തുറക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' മമ്മൂട്ടി കൂട്ടിച്ചേർത്തു.
പേട്രിയറ്റിന്റെ ഉത്ഭവത്തെകുറിച്ചും അത് എങ്ങനെ ഒരു പ്രാരംഭ രൂപം നേടി എന്നതിനെക്കുറിച്ചും ചർച്ച ചെയ്ത മഹേഷ് നാരായണൻ, ഏതെങ്കിലും ഒരു നടനെ മനസ്സിൽ വെച്ചുകൊണ്ടല്ല താൻ തിരക്കഥ എഴുതിയതെന്ന് വെളിപ്പെടുത്തി. 'അത് രൂപപ്പെട്ടതിനുശേഷമാണ് ഞാൻ മമ്മൂക്കയെ സമീപിച്ചത്. ഞാൻ ആദ്യം കഥ പറഞ്ഞത് അദ്ദേഹത്തോടായിരുന്നു. പേട്രിയറ്റ് ഒരു കഥാതന്തുവാണെങ്കിലും, ഡാനിയേൽ ജെയിംസ് എന്ന കഥാപാത്രത്തിനൊപ്പമാണ് ഇത് വികസിക്കുന്നത്' സംവിധായകൻ വിശദീകരിച്ചു.
'സിനിമയിലെ ബാക്കിയുള്ള കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കുമെന്നതിനെകുറിച്ച് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ ചില പേരുകൾ ഞാൻ നിർദ്ദേശിച്ചു. പക്ഷെ അവർ അഭിനയിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. ആദ്യം പാട്രിയറ്റിനെ മമ്മൂട്ടിക്ക് മുന്നിൽ അവതരിപ്പിച്ച് പിന്നീട് മറ്റ് അഭിനേതാക്കളെ സമീപിക്കാനായിരുന്നു എന്റെ ആഗ്രഹം. എല്ലാം കേട്ട ശേഷം, മറ്റ് കഥാപാത്രങ്ങളെക്കുറിച്ച് മുകളിൽ പറഞ്ഞ അഭിനേതാക്കളോട് സംസാരിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു' മഹേഷ് നാരായണൻ പറഞ്ഞു.
.jpg)

