തനിക്ക് പറയാനുള്ളതെല്ലാം കോടതിയില്‍ പറയും , സത്യം ജയിക്കും; പാലക്കാട്ടുതന്നെ ഉണ്ടാവും- രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: വന്‍ പ്രതിഷേധങ്ങളും കൂവലും വകവയ്ക്കാതെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വോട്ടു ചെയ്യാനെത്തി. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ വോട്ടുചെയ്ത് മടങ്ങിയത്. തനിക്കെതിരേ പറഞ്ഞതും തനിക്ക് അനുകൂലമായി പറഞ്ഞതും കോടതിയുടെ മുന്‍പാകെയുണ്ടെന്നും കോടതി തീരുമാനിക്കട്ടേയെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തനിക്ക് പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ജനാധിപത്യരാജ്യമെന്ന നിലയില്‍ തനിക്കെതിരേയുള്ള കാര്യങ്ങളും കോടതിയില്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിനപ്പുറം ഒന്നും പറയാന്‍ തത്കാലം ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പലയാവര്‍ത്തി ചോദ്യങ്ങള്‍ തുടര്‍ന്നെങ്കിലും രാഹുല്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. പാലക്കാട് തന്നെയുണ്ടാവുമെന്നും വരും ദിവസങ്ങളില്‍ അത് മനസ്സിലാവുമെന്നുകൂടി ഇതിനിടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിനെതിരേ രണ്ടു കേസുകളില്‍ ഒന്നില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും മറ്റൊന്നില്‍ അറസ്റ്റ് തടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാലക്കാട്ട് വോട്ടുചെയ്യാനെത്തിയത്. കൂവലോടെയും പരിഹാസ ശരങ്ങളോടെയുമാണ് സിപിഎം പ്രവര്‍ത്തകര്‍ എതിരേറ്റത്.
രണ്ട് കേസുകളാണ് രാഹുലിനെതിരേ നിലവിലുള്ളത്. വിവാഹവാഗ്ദാനം നല്‍കി നിരന്തരമായി ലൈംഗിക ചൂഷണം നടത്തുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് ഒന്നാമത്തെ കേസ്. ഈ കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ബെംഗളൂരുവില്‍നിന്നുള്ള യുവതി കെപിസിസി അധ്യക്ഷന് നല്‍കിയ പരാതിയാണ് രണ്ടാമതായി രജിസ്റ്റര്‍ ചെയ്ത കേസ്. ഈ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Add Mathrubhumi as atrusted sour
.jpg)

