'ഓപ്പറേഷന്‍ ത്രാൽ'; ജയസൂര്യ എത്തുന്നത് മുഖംമൂടി ധരിച്ച പട്ടാളക്കാരനായിട്ടോ?

jayasurya

ജയസൂര്യയെ നായകനാക്കി ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍സ് ഒരുക്കുന്ന ചിത്രമാണ് 'ഓപ്പറേഷന്‍ ത്രാൽ'.  രതീഷ് വേഗയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാലില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടല്‍ പ്രമേയമായാണ് സിനിമ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ത്രാലിലെ ഏറ്റമുട്ടലില്‍ മുഖം നഷ്ടപ്പെട്ട ലെഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി നായരായാണോ ജയസൂര്യ എത്തുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

tRootC1469263">


രാജ്യത്തിന്റെ മുഖം രക്ഷിക്കാന്‍ സ്വന്തം മുഖം ബലി കൊടുത്തവനാണ് മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി നായര്‍. വയനാട് ദുരന്ത സമയത്ത് മുഖത്ത് ഒരു കറുത്ത മാസ്‌ക് ധരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ ആ പട്ടാളക്കാരനെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. 2017 മാര്‍ച്ചില്‍ പുല്‍വാമയിലെ ത്രാളില്‍ നടന്ന ഒരു ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് അദ്ദേഹത്തിന് തന്റെ മുഖം നഷ്ടപ്പെടുന്നത്.

ത്രാലിലെ ഒരു മരപ്പണിക്കാരന്റെ വീട്ടില്‍ തീവ്രവാദികള്‍ കയറിപ്പറ്റിയിട്ടുണ്ട് എന്ന വാര്‍ത്ത മേലുദ്യോഗസ്ഥനില്‍ നിന്നാണ് ഋഷിക്ക് ലഭിക്കുന്നത്. ആ വീടിനുള്ളിലേക്ക് സൈനികര്‍ കടന്നുചെന്നാല്‍ മരണം ഉറപ്പായിരുന്നു. പല രീതിയില്‍ തീവ്രവാദികളെ പുറത്തേക്കിറക്കാന്‍ ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ഋഷിയുടെ നേതൃത്വത്തിലുള്ള സൈനിക സംഘവും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അവസാനം വീടിനുള്ളില്‍ സ്‌ഫോടകവസ്തു സ്ഥാപിച്ച് ബ്ലാസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലെത്തി. സ്‌ഫോടകവസ്തുവുമായി ഋഷി വീടിനുള്ളിലേക്ക് കയറിയപ്പോഴാണ്് അത് സംഭവിക്കുന്നത്. സ്‌ഫോടകവസ്തു സ്ഥാപിക്കാന്‍ അദ്ദേഹം കില്‍ സോണിലേക്ക് നീങ്ങിയപ്പോള്‍ മൂന്ന് വെടിയുണ്ടകള്‍ ഋഷിക്ക് നേരെ പാഞ്ഞെത്തി.

ഒന്ന് ഹെല്‍മെറ്റില്‍ തുളച്ചുകയറി, ഒന്ന് മൂക്ക് കീറി, ഒന്ന് താടിയെല്ല് തകര്‍ത്തു. രക്തം ഒഴുകി, മുഖം തകര്‍ന്നു, ശബ്ദം നഷ്ടപ്പെട്ടു, എന്നിട്ടും അദ്ദേഹം പോരാട്ടത്തില്‍ നിന്നും പിന്മാറിയില്ല. സാരമായ പരിക്കുകളും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിരുന്നിട്ടും അദ്ദേഹം ഓപ്പറേഷന്‍ തുടര്‍ന്നു. തന്റെ കീഴിലുള്ള എല്ലാ സൈനികരെയും സുരക്ഷിതാക്കുന്നതു വരെ അദ്ദേഹം പോരാട്ടം അവസാനിപ്പിച്ചില്ല.

പക്ഷെ അദ്ദേഹം ഓപ്പറേഷന്‍ ത്രാലിന് നല്‍കിയ വില വളരെ വലുതായിരുന്നു. 28 ശസ്ത്രക്രിയകള്‍ക്കാണ് അദ്ദേഹം വിധേയനായത്. ലോഹ പ്ലേറ്റുകളില്‍ അദ്ദേഹത്തിന്റെ മുഖം പുനര്‍നിര്‍മിച്ചെടുക്കുകയാണ് ചെയ്തത്. സാധാരണഗതിയില്‍ സംസാരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു. ഇനി ഒരിക്കലും പഴയതുപോലെ ആകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷെ ആ വിധി അംഗീകരിക്കാന്‍ ഋഷി തയ്യാറായില്ല. തനിക്ക് ഇതുവരെയുള്ള സേവനത്തിനുള്ള മെഡല്‍ അല്ല വേണ്ടതെന്നും രാജ്യത്തെ സേവിക്കാന്‍ തിരിച്ചു വരണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Tags