നെയ്മർക്ക് വീണ്ടും പരിക്ക്;ലോകകപ്പ് ആദ്യ മത്സരം നഷ്ടമായേക്കും
റിയോ ഡി ജനീറോ: ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ബ്രസീലിന് വൻ തിരിച്ചടി. സൂപ്പർ താരം നെയ്മർക്ക് പരിക്കേറ്റതിനെ തുടർന്ന് കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ആഴ്ച വരെ പുറത്തിരിക്കേണ്ടി വരും. നീണ്ടകാലത്തെ പരിക്കും നിരാശയും മറികടന്ന്, നാലാമത്തെ ലോകകപ്പിനൊരുങ്ങുകയായിരുന്നു നെയ്മർ. വീണ്ടും പരിക്കേറ്റതോടെ ഈ സീസണിലെ ആദ്യ മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ രണ്ട് സൗഹൃദ മത്സരങ്ങൾ നഷ്ടമാകും. കൂടാതെ ജൂൺ 13ന് ന്യൂജേഴ്‌സിയിൽ മൊറോക്കോയ്‌ക്കെതിരെ നടക്കുന്ന ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.ഗ്രാൻജ കൊമാരിയിലെ ബ്രസീൽ ടീമിന്റെ പരിശീലന ക്യാമ്പിൽ നടന്ന സെഷനിൽ താരം പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്കായി താരത്തെ തെരേസോപോളിസിലെ ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
2023ലായിരുന്നു ദേശീയ കുപ്പായത്തിൽ മുപ്പത്തിനാലുകാരന്റെ അവസാന കളി. ശാരീരികക്ഷമത വീണ്ടെടുത്താൽ നെയ്‌മറെ ടീമിൽ ഉൾപ്പെടുത്തുമെന്ന് കോച്ച് കാർലോ ആൻസെലോട്ടി വ്യക്തമാക്കിയിരുന്നു.
‘ലോകവേദിയിൽ പരിചയ സമ്പന്നനാണ് നെയ്‌മർ. കൂട്ടത്തിൽ സ്‌നേഹം നിറയ്‌ക്കാൻ കഴിയുന്നവൻ. അതിന്റെ പ്രതിഫലനം കളിക്കാരിലുണ്ടാകും. ഒരു പകരക്കാരനായല്ല നെയ്‌മറെ കാണുന്നത്. ഒരു മിനിറ്റോ അഞ്ച് മിനിറ്റോ 90 മിനിറ്റോ അതുമല്ലെങ്കിൽ ഒരു പെനൽറ്റിയെടുക്കുന്ന ഘട്ടത്തിലോ നെയ്‌മർക്ക് ഞങ്ങളെ സഹായിക്കാൻ കഴിയും’– ടീം പ്രഖ്യാപനത്തിൽ ആൻസെലോട്ടി പറഞ്ഞു.
ഇരുപത്താറംഗ ടീമിൽ വിനീഷ്യസ് ജൂനിയർ, റഫീന്യ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ഉൾപ്പെട്ടു. ചെൽസി മുന്നേറ്റക്കാരൻ ജോയോ പെഡ്രോയാണ് അവസരം നിഷേധിക്കപ്പെട്ടവരിൽ പ്രധാനി. റയൽ ബെറ്റിസിന്റെ ആന്തണിയെയും പരിഗണിച്ചില്ല. റിച്ചാർലിസൺ, ഗബ്രിയേൽ ജെസ്യൂസ് എന്നിവരെയും ഒഴിവാക്കി. പരിക്കുകാരണം എസ്‌തെവായോ, റോഡ്രിഗോ, ഏദെർ മിലിറ്റാവോ എന്നിവർക്ക് ഇടംപിടിക്കാനായില്ല.
.jpg)

