‘ജനനായകന്‍’ സിനിമയുടെ സെന്‍സറിങ് വേഗത്തിലാക്കാന്‍ നീക്കം

Thalapathy Vijay's 'Jananayakan' to release in January; New poster


 വിജയ് നായകനായി എത്തുന്ന ചിത്രമാണ് ‘ജനനായകന്‍’. സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ കാരണം റിലീസ് വൈകിയ ചിത്രത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ശുഭസൂചനകള്‍ വരികയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് നേരിട്ട് ഇടപെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി സിനിമയുടെ സെന്‍സറിങ് നടപടികള്‍ വേഗത്തിലാക്കാന്‍ ചിത്രത്തിന്റെ നിര്‍മാതാവിനോട് കാന്‍സ് ചലച്ചിത്രമേളയില്‍നിന്ന് തിരികെ എത്താന്‍ മുഖ്യമന്ത്രി വിജയ് നിര്‍ദ്ദേശിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം.


കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ വെങ്കട്ട് കെ. നാരായണ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍നിന്ന് ഉടന്‍ ചെന്നൈയില്‍ തിരിച്ചെത്താന്‍ വിജയ് ഇദ്ദേഹത്തോട് നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അവസാന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വേണ്ടിയാണ് നിര്‍മാതാവിനോട് ചെന്നൈയില്‍ തിരിച്ചെത്താന്‍ വിജയ് ആവശ്യപ്പെട്ടത്.
വിജയ്-പൂജ ഹെഗ്‌ഡെ ജോടികള്‍ 500 കോടി രൂപയുടെ വന്‍ ബജറ്റില്‍ എത്തുന്ന ചിത്രമാണ് ജനനായകന്‍. എന്നാല്‍ സെന്‍സറിങ് പ്രശ്‌നം കാരണം മാസങ്ങളായി പ്രതിസന്ധി നേരിടുകയാണ്. സിനിമയുടെ സെന്‍സറിങ് നടപടികള്‍ റിവൈസിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. 2025 ഡിസംബറില്‍ എക്‌സാമിനിങ് കമ്മിറ്റി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയെങ്കിലും തുടര്‍ന്ന് റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടതിനാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. നിലവില്‍ സിനിമയുടെ റിവൈസിങ് കമ്മിറ്റി സ്‌ക്രീനിങ് പൂര്‍ത്തിയായി. എന്നാല്‍ സി.ബി.എഫ്.സി സര്‍ട്ടിഫിക്കറ്റ് വൈകിയതിനാല്‍ 2026 ജനുവരി ഒമ്പതിനു നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവെക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ സമീപിച്ച നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും സെന്‍സര്‍ ബോര്‍ഡ് അപ്പീല്‍ നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിയാവുന്നതിനു മുമ്പ് വിജയ് അഭിനയിച്ച അവസാന സിനിമയാണ് ജനനായകന്‍. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ ചിത്രം എച്ച്. വിനോദാണ് സംവിധാനം ചെയ്തത്. ബോബി ഡിയോള്‍, മലയാളം നടി മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 

Tags