സെന്‍സര്‍ ബോര്‍ഡ് ഇല്ലാത്ത അധികാരം പ്രയോഗിച്ചു, വിജയ് ചിത്രം ജന നായകന് പ്രദര്‍ശനനാനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

jananayakan

വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് സിബിഎഫ്സി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

വിജയ് നായകനാകുന്ന ജനനായകന്‍ എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടിയില്‍ സെന്‍സര്‍ ബോര്‍ഡിനെ ശക്തമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കികൊണ്ട് ജസ്റ്റിസ് പി ടി ആശ പുറപ്പെടുവിച്ച വിധിയില്‍ സെന്‍സര്‍ ബോര്‍ഡ് ഇല്ലാത്ത അധികാരം പ്രയോഗിച്ചുവെന്നും പരാമര്‍ശമുണ്ട്. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

tRootC1469263">

സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ പരാതിക്ക് നേരെയും രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. പരാതി അപകടകരമായ കീഴ്വഴക്കമാണെന്നും ഇത്തരം പരാതികള്‍ പരിഗണിക്കരുതെന്നും കോടതി പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ആണ് ചിത്രത്തിനെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന് അതിന് അധികാരമില്ലെന്നും ഇല്ലാത്ത അധികാരമാണ് ചെയര്‍മാന്‍ ഉപയോഗിച്ചതെന്ന വിമര്‍ശനവും ഹൈക്കോടതി ഉയര്‍ത്തിയിട്ടുണ്ട്. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് കൈമാറിയ നടപടി റദ്ദാക്കികൊണ്ട് കോടതി പറഞ്ഞു.
സിനിമയ്ക്ക് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ മാത്രമാണ് ബാധകം. സിനിമ കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വരുത്തിയാല്‍ സ്വാഭാവികമായും സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതാണ് രീതിയെന്നും കോടതി സെന്‍സര്‍ ബോര്‍ഡിനെ ഓര്‍മിപ്പിച്ചു. നിര്‍മ്മാതാക്കളുടെ വാദം ശരിവെച്ച് ഹൈക്കോടതി ജനനായകന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. 

എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് സിബിഎഫ്സി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. അപ്പീല്‍ നല്‍കാന്‍ സിബിഎഫ്‌സിക്ക് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുകയായിരുന്നു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2.15ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും.

Tags