കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് ഒൻപത് വർഷം


1991- 92 കാലഘട്ടത്തിലാണ് മണി ‘കലാഭവൻ’ മണിയാകുന്നത്
കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് ഒൻപത് വർഷം തികയുന്നു. സാധാരണക്കാരനായി കലാരംഗത്ത് വന്ന് സാധാരണക്കാരുടെ മനസ്സിൽ സ്ഥാനം പിടിച്ച അതുല്യ കലാകാരനാണ് കലാഭവൻ മണി. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു .
മലയാള ഭാഷയിൽ കൂടാതെ തമിഴ്, തെലുഗു മുതലായ തെന്നിന്ത്യൻ ഭാഷാ സിനിമകളിലും കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്. കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാഭവൻ മണി കലാരംഗത്ത് സജീവമായത്. 1991- 92 കാലഘട്ടത്തിലാണ് മണി ‘കലാഭവൻ’ മണിയാകുന്നത്.
സ്കുൾ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മുന്നിലായിരുന്ന മണി പഠനവൈകല്യത്തെത്തുടർന്ന് പത്താം ക്ലാസിൽ പഠനം നിർത്തുകയായിരുന്നു. തുടർന്ന് തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവർത്തകനായും അദ്ദേഹം കടന്നുവന്നു.
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായിരുന്ന മണി 2016 മാർച്ച് 6-ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.