എന്റെ ദുശ്ശീലങ്ങളിൽ ഇൻഫ്‌ളുവൻസ് ആവരുത്, എനിക്ക് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല ; വേടൻ


ഇടുക്കി: തന്റെ ദുശ്ശീലങ്ങളിൽ ആരാധകർ ഇൻഫ്ളുവൻസ് ആവരുതെന്ന് റാപ്പർ വേടൻ. എന്റെ നല്ല ശീലങ്ങൾ കണ്ട് പഠിക്കുകയെന്നും ഇടുക്കിയിലെ പരിപാടിയിൽ വേടൻ ആരാധകരോട് പറഞ്ഞു. തനിക്ക് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. താൻ ഒറ്റയ്ക്കാ് വളർന്നത്. സഹോദരനെ പോലെ തന്നെ കേൾക്കുന്നതിൽ സന്തോഷമെന്നും വേടൻ ആരാധകരോട് പറഞ്ഞു. അറസ്റ്റിനും കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പിന്നാലെ വേടന്റെ ചില പരിപാടികൾ റദ്ദാക്കിയിരുന്നു. ഇതിലൊന്നായിരുന്നു ഇടുക്കിയിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലെ പരിപാടി.
ഉദ്ഘാടന ദിവസമായ 29 ന് വേടന്റെ പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 28 ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേടന് വേദി നൽകാൻ തീരുമാനിച്ചത്. ഇന്ന് വൻ ആരാധക തള്ളിക്കയറ്റം പ്രതീക്ഷിച്ചാണ് പൊലീസ് സ്ഥലത്ത് സുരക്ഷയൊരുക്കിയത്. 200 ഓളം പൊലീസുകാരെയാണ് വിന്യസിച്ചത്. വാഴത്തോപ്പ് സ്‌കൂൾ മൈതാനത്തിലാണ് പരിപാടി. സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം. അനിയന്ത്രിതമായ നിലയിൽ ജനത്തിരക്കുണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
