ഐഎഫ്എഫ്കെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ; തനിക്കിത് പുത്തരിയല്ല, കൂവി തെളിയുക തന്നെ വേണം

തിരുവനന്തപുരം: ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്.
"തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാൻ സംസാരിക്കാൻ വരുമ്പോൾ കൂവാൻ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങിൽ ഞാൻ വന്നത് എന്റെ ഭാര്യയുമായിട്ടാണ്.
ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു. കൂവൽ ഒന്നും പുത്തരിയല്ല. 1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട", എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.