എമ്പുരാനില്‍ വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, അത് എഴുതിയത് ഞാന്‍ ആണെന്ന് ധൈര്യപൂര്‍വ്വം പറയും: മുരളി ഗോപി

murali gopi

സിനിമയുടെ മൂന്നാം ഭാഗം എന്ന് വരുമെന്ന് പറയാനാകില്ലെന്നും മുരളി ഗോപി പറഞ്ഞു

മോഹന്‍ലാല്‍ ചിത്രം എമ്പുരാന് നേരെയുണ്ടായ വിവാദങ്ങളെക്കുറിച്ച് മനസുതുറന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. എമ്പുരാനില്‍ വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നും അത് എഴുതിയത് താനാണന്ന് ധൈര്യപൂര്‍വം പറഞ്ഞ് ഏത് വേദിയിലും എഴുന്നേറ്റുനില്‍ക്കും എന്നും മുരളി ഗോപി പറഞ്ഞു. ഹിറ്റ്ലറുടെ നാസി ജര്‍മ്മനി മുതല്‍ ഇന്ത്യയില്‍വരെ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ തങ്ങള്‍ക്ക് സമ്മതമുള്ള സിനിമകള്‍ മാത്രം കണ്ടാല്‍ മതി എന്ന നയമാണ് പിന്തുടരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം സിനിമയുടെ മൂന്നാം ഭാഗം എന്ന് വരുമെന്ന് പറയാനാകില്ലെന്നും മുരളി ഗോപി പറഞ്ഞു

tRootC1469263">

സിനിമാ ചരിത്രത്തിന്റെ തുടക്കകാലം മുതല്‍ ഭരണ കൂടങ്ങള്‍ സെന്‍സര്‍ഷിപ്പിന്റെ കത്രികയുപയോഗിച്ച് സിനിമയുടെ ശക്തി കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹിറ്റ്ലറുടെ നാസി ജര്‍മനി മുതല്‍ ഇന്ത്യയില്‍ വരെ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ തങ്ങള്‍ക്ക് സമ്മതമുള്ള സിനിമകള്‍ മാത്രം കണ്ടാല്‍ മതി എന്ന നയമാണ് പിന്തുടരുന്നത്. 'എമ്പുരാന്‍' സിനിമ പുറത്തുവരുമ്പോള്‍ വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പല വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. അതിനെ അഭിമുഖീകരിക്കുകതന്നെവേണം. സിനിമ പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞാല്‍ എഴുതിയ ആളല്ല, ആ സിനിമയാണ് പിന്നീട് സംസാരിക്കേണ്ടത്. എന്നാല്‍ അത് എഴുതിയത് താനാണന്ന് ധൈര്യപൂര്‍വ്വം പറഞ്ഞ് ഏത് വേദിയിലും എഴുന്നേറ്റുനില്‍ക്കും. എമ്പുരാന്‍ ട്രിലജിയുടെ തീം എവിടെ നിന്നുകിട്ടി എന്ന് വ്യക്തമായി പറയാനാകില്ല. ഈ ട്രിലജിയിലെ മൂന്നാം ചിത്രം എപ്പോള്‍, എങ്ങനെയെന്നും പറയാനാകില്ല. സിനിമയില്‍ 'കണ്ടന്റ്' ആണ് രാജാവ്.

ഒരു ഭയത്തിനും വിവാദങ്ങള്‍ക്കും അടിപ്പെടാതെ ചിന്തകളെ സത്യസന്ധമായി എഴുതാനാണ് താന്‍ ശ്രമിക്കുക. 'ധൈര്യം, ധൈര്യമാകുന്നത് അല്‍പ്പം ഭയം കൂടി കലരുമ്പോഴാണ്' എന്ന് താന്‍തന്നെ എഴുതിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ മുഖമില്ലാത്തവരുടെ ആക്രമണമാണ് സത്യം എഴുതുന്നവര്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന് ഇഷ്ടമുള്ള സിനിമകള്‍ക്ക് നികുതി ഒഴിവാക്കിക്കൊടുക്കുന്ന രീതി എപ്പോഴുമുണ്ട്. കശ്മീര്‍ ഫയല്‍സിനും കേരളാ സ്റ്റോറിക്കുമൊക്കെ ആ ഇളവ് ലഭിച്ചു', മുരളി ഗോപി പറഞ്ഞു


 

Tags