എന്റെ അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് പോലും എനിക്ക് അറിയില്ല, എല്ലാം മാനേജ് ചെയ്യുന്നത് ഭാര്യ ; ശിവകാര്‍ത്തികേയന്‍

siva

എന്റെ ആവശ്യത്തിന് ഞാന്‍ ആര്‍തിയോട് ചോദിച്ച് വാങ്ങുകയാണ് ചെയ്യാറുള്ളത് എന്ന് ഞാന്‍ അഭിമാനത്തോടെ പറയും.

വമ്പന്‍ താരങ്ങള്‍ ഇല്ലാത്ത തായ് കിഴവി എന്ന കുഞ്ഞു ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നിര്‍മിച്ച് ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തില്‍ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഇപ്പോഴിതാ സിനിമയുടെ വിജയം ആഘോഷിക്കുന്ന ചാടാനാഗില്‍ ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

80 വയസുള്ള പാവുണുതായി എന്ന പണമിടപാടുകാരിയെയാണ് രാധിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സ്ത്രീകളെയാണ് ശിവകാര്‍ത്തികേയന്‍ ഓര്‍ക്കുന്നത്. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ തന്റെ വരവ് ചിലവ് കണക്കുകളെ നോക്കുന്നത് ഭാര്യ ആര്‍ത്തിയാണെന്ന് പറയുകയാണ് നടന്‍. തന്റെ അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് പോലും തനിക്ക് അറിയില്ലെന്നും എല്ലാം നോക്കുന്നത് ഭാര്യ ആണെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

'രാധിക ശരത്കുമാര്‍ ചെയ്ത പാവുണുതായി എന്ന തായ്കിഴവിയില്‍ എനിക്ക് എന്റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും കാണാന്‍ സാധിച്ചു. എനിക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. അതിന് ശേഷം കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയതും, എന്നെയും ചേച്ചെയും പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചതും അമ്മയാണ്. ആ അമ്മയില്‍ ഒരു പാവുണുതായിയുണ്ട്. കല്യാണം കഴിഞ്ഞ് രണ്ട് മക്കളായതിന് ശേഷമാണ് എന്റെ ചേച്ചി എംഎന്‍സിയില്‍ എംഡി പഠിച്ച് ഗോള്‍ഡ് മെഡലിസ്റ്റ് ആയത്. പാഷന്‍ എപ്പോള്‍ വേണമെങ്കിലും മുന്നോട്ട് കൊണ്ടു പോകാം എന്ന് എനിക്ക് കാണിച്ചു തന്ന എന്റെ ചേച്ചിയില്‍ എനിക്കൊരു പാവുണുതായിയെ കാണാം.
സിനിമയില്‍ രാധിക മാം അവസാനം പറയുന്ന ഒരു ഡയലോഗുണ്ട്, എന്തും പടയ്ക്കാനും, സംരക്ഷിക്കാനും, സ്വന്തമാക്കാനും ആണ്‍ ദൈവങ്ങളെ കുമ്പിടാന്‍ പറഞ്ഞവന്‍, പഠിപ്പിനും പണത്തിനും പെണ്‍ദൈവത്തെയാണ് തൊഴുന്നത് എന്ന്. അത് ഞാന്‍ നേരത്തെ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു. കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടിലെ വരവ് ചെലവ് എല്ലാം നോക്കുന്നത് ഭാര്യ ആര്‍തിയാണ്. എന്റെ അക്കൗണ്ടില്‍ എത്ര കാശുണ്ട് എന്ന് പോലും എനിക്കറിയില്ല. എന്റെ ആവശ്യത്തിന് ഞാന്‍ ആര്‍തിയോട് ചോദിച്ച് വാങ്ങുകയാണ് ചെയ്യാറുള്ളത് എന്ന് ഞാന്‍ അഭിമാനത്തോടെ പറയും. ആര്‍തി അതെല്ലാം കൃത്യമായി നോക്കുന്നത് കൊണ്ടാണ് എനിക്ക് സിനിമ നിര്‍മിക്കാന്‍ കഴിയുന്നത്,' ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Tags