മോഹന്‍ലാലിനെ അവര്‍ സെക്കന്ററി ആര്‍ട്ടിസ്റ്റെന്ന് വിളിച്ചത് എനിക്ക് ഇഷ്ടമായില്ല, ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി; വെളിപ്പെടുത്തി ജൂഡ് ആന്റണി ജോസഫ്

jude

ലാല്‍ സാറിനെക്കൊണ്ട് ഈ പ്രൊജക്ട് കംപ്ലീറ്റ് ചെയ്യിക്കണം എന്നായിരുന്നു എന്റെ ഡിമാന്‍ഡ്.' ജൂഡ് ആന്റണി പറയുന്നു.

വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറ്റം കുറിച്ച 'തുടക്കം' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിന കളക്ഷനായി ആഗോളതലത്തില്‍ 3 കോടിയോളം ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും തുടക്കത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാലും ചിത്രത്തിന്റെ ഭാഗമാണ്.
ഇപ്പോഴിതാ മോഹന്‍ലാലുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടിനെ കുറിച്ച് ജൂഡ് ആന്റണി ജോസഫ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. മോഹന്‍ലാലിനെയും ആയുഷ്മാന്‍ ഖുറാനെയെയും വച്ച് താന്‍ ഒരു ബോളിവുഡ് സിനിമ പ്ലാന്‍ ചെയ്തിരുന്നെന്നും എന്നാല്‍ മോഹന്‍ലാലിനെ സെക്കന്ററി ആക്ടര്‍ എന്ന നിലയില്‍ പ്രൊഡക്ഷന്‍ ഹൗസ് പരിഗണിച്ചതോടെ താന്‍ ആ പ്രോജക്ട് തന്നെ വേണ്ടെന്ന് വച്ചുവെന്നാണ് ജൂഡ് ആന്റണി പറയുന്നത്

'അതിന്റെ ഏകദേശ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായതായിരുന്നു. പ്രൊഡക്ഷന്‍ ഹൗസുമായി കഥയും ഡിസ്‌കസ് ചെയ്തിരുന്നു. അന്ന് ആ കഥയില്‍ ലാല്‍ സാറിനും റോളുണ്ടായിരുന്നു. പ്രധാനപ്പെട്ട റോളിലായിരുന്നു ലാല്‍ സാറിന്റെ ക്യാരക്ടര്‍. പക്ഷേ, തിരക്കഥ പൂര്‍ത്തിയാക്കി വരാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ഞാന്‍ അവരുടെ മുന്നിലേക്ക് ഒരു ഡിമാന്‍ഡ് വെച്ചു. സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്യാം. പക്ഷേ, ലാല്‍ സാറിനെക്കൊണ്ട് ഈ പ്രൊജക്ട് കംപ്ലീറ്റ് ചെയ്യിക്കണം എന്നായിരുന്നു എന്റെ ഡിമാന്‍ഡ്.' ജൂഡ് ആന്റണി പറയുന്നു.

'അപ്പോള്‍ അവര്‍ പറഞ്ഞത് 'ആദ്യം സ്‌ക്രിപ്റ്റ് ഇഷ്ടമാകണം, എന്നിട്ടേ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ചിന്തിക്കുള്ളൂ' എന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ ലാല്‍ സാറിനെ അവര്‍ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റെന്ന് വിളിച്ചത് എനിക്ക് ഇഷ്ടമായില്ല. ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി. ഇ മെയിലിലൂടെയായിരുന്നു ഈ കോണ്‍വര്‍സേഷന്‍. അവര്‍ ഒരു മെയില്‍ ഇങ്ങോട്ടയക്കും, ഞാനൊരെണ്ണം തിരിച്ചയക്കും. അങ്ങനെ എന്റെ ലോയറിനെ കൂടെക്കൂട്ടിയാണ് അതില്‍ നിന്ന് പിന്മാറിയത്. അവസാനം അവരെക്കൊണ്ട് ഒരു നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പുവെപ്പിച്ചു.' ജൂഡ് ആന്റണി കൂട്ടിച്ചേര്‍ത്തു.

Tags