ബംഗ്ലാവ് കൈയ്യിലാക്കി ഭാര്യ നവാസുദ്ദീനെ ഇറക്കി വിട്ടു, കഷ്ടമാണ്; നവാസുദ്ദീന്‍ സിദ്ദിഖിയെ പിന്തുണച്ച് കങ്കണ

google news
kangana

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് പ്രതികരിച്ച് കങ്കണ റണാവത്. ആലിയ സിദ്ദിഖിയെ വിമര്‍ശിച്ചു കൊണ്ടാണ് കങ്കണയുടെ പോസ്റ്റ്. ആലിയ ഭര്‍ത്താവിനെ മനപൂര്‍വം തേജോവധം ചെയ്യുകയാണെന്നും കങ്കണ ആരോപിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ പ്രതികരിച്ചത്.
ആലിയയുടെ ഒരു വീഡിയോ പങ്കുവച്ചാണ് കങ്കണയുടെ കുറിപ്പ്. 'വളരെ കഷ്ടമാണ്. ഇത് കാണുമ്പോള്‍ എനിക്കു വലിയ വിഷമം തോന്നുന്നു. നവാബ് സാബ് അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ നിന്നു അപമാനിതനായി പുറത്താക്കപ്പെടുന്നു. അദ്ദേഹം കുടുംബത്തിനു വേണ്ടി എല്ലാം ചെയ്തു. കുറെകാലം വാടകയ്ക്കു താമസിച്ചു.'
'ടിക്കു ആന്റ് ഷേരുവിന്റെ ഷൂട്ടിംഗ് സമയത്ത് റിക്ഷയില്‍ കയറി അദ്ദേഹം വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഈ ബംഗ്ലാവ് വാങ്ങിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ഭാര്യ അത് സ്വന്തമാക്കി. കഷ്ടം' എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെയും നടന്റെ കുടുംബത്തിനെതിരെയും കടുത്ത ആരോപണങ്ങളാണ് ആലിയ ഉന്നയിച്ചത്. നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബവും ദിവസങ്ങളോളം ആലിയക്ക് ഭക്ഷണമോ കിടക്കയോ നല്‍കുകയോ ശൗചാലയം ഉപയോഗിക്കാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല.
അവരെ നിരീക്ഷിക്കാന്‍ നിരവധി പുരുഷ കാവല്‍ക്കാരെ നിയോഗിച്ചിരുന്നു. കൂടാതെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കൊപ്പം കഴിയുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ആലിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.

Tags