എന്തുകൊണ്ട് പേട്രിയറ്റിലെ കഥാപാത്രം പ്രേക്ഷകരുമായി കണക്ട് ആയില്ല?; മറുപടിയുമായി മോഹൻലാൽ

Patriot

മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തിയ ചിത്രമാണ് പേട്രിയറ്റ്. മെയ് ഒന്നിന് പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. ചിത്രത്തിലെ മോഹൻലാലിന്റെ കാമിയോ വേഷത്തിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് മോഹൻലാൽ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

'തന്മാത്രയിലും താളവട്ടത്തിലും കഥാപാത്രത്തിന്റെ ഇമോഷണൽ പാർട്ട് വളരെ ഹൈ ആണ്. ആ കഥാപാത്രങ്ങളുടെ ഗ്രാഫ് വളരെ പെർഫെക്റ്റ് ആണ്. അതുകൊണ്ടാണ് ആ കഥാപാത്രങ്ങളുടെ മരണം അത്രയും ഷോക്ക് പ്രേക്ഷകർക്ക് നൽകുന്നത്. എന്നാൽ പേട്രിയറ്റിൽ എന്റേത് ഒരു ചെറിയ വേഷമാണ് അതുകൊണ്ടാകാം ആ വേഷം പ്രേക്ഷകരുമായി കണക്ട് ആകാതെ പോയത്. ആ കഥാപാത്രത്തെക്കുറിച്ചും അയാൾ എന്തിന് മരിച്ചു എന്നതിനെക്കുറിച്ചും പേട്രിയറ്റിൽ വ്യക്തമായി പറയുന്നില്ല. അതുകൊണ്ടാകാം അത് വർക്ക് ആകാതെ പോയത്', മോഹൻലാലിന്റെ വാക്കുകൾ. ചിത്രം, താളവട്ടം, തന്മാത്ര തുടങ്ങിയ സിനിമകളിൽ നിങ്ങളുടെ കഥാപാത്രം മരിക്കുന്നുണ്ട്. പേട്രിയറ്റിൽ എത്തിയപ്പോൾ അത് എന്തുകൊണ്ട് പ്രേക്ഷകർ സ്വീകരിച്ചില്ല എന്നറിയുന്നു ചോദ്യം.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്. ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. കേരളത്തിൽ നിന്ന് പേട്രിയറ്റ് നേടിയത് 8.5 കോടി ആണെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 9.80 കോടിയാണ് സിനിമയുടെ കളക്ഷൻ. മോഹൻലാൽ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം.

Tags