പ്രേതങ്ങളിൽ വിശ്വസിച്ചിരുന്നില്ല, പക്ഷേ മകനുണ്ടായ അനുഭവം ഞെട്ടിച്ചു -അക്ഷയ് കുമാർ

akshay

താൻ അനുഭവിച്ച അമാനുഷിക അനുഭവത്തേക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിലും ആ സംഭവം തന്നെ ഏറെ ചിന്തിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. 

മുൻപ് താമസിച്ചിരുന്ന ഒരു വീട്ടിൽ വച്ചാണ് ഈ സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ കോൺക്ലേവിൽ അക്ഷയ് കുമാർ ഓർത്തെടുത്തു. ഭൂത-പ്രേതാദികളിൽ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു ഈ പരിപാടിയിൽ അദ്ദേഹം നേരിട്ട ചോദ്യങ്ങളിലൊന്ന്. ഭൂത് ബംഗ്ലാ എന്ന ചിത്രത്തെ മുൻനിർത്തിയായിരുന്നു ഇത്. അത്തരം പ്രതിഭാസങ്ങൾക്ക് ശാസ്ത്രീയമായി തെളിവില്ലെന്ന് പറഞ്ഞ അക്ഷയ്, തന്നെ ഈ വിഷയത്തിൽ ഏറെ ആലോചനകൾക്ക് പ്രേരിപ്പിച്ച ഒരു സംഭവം പങ്കുവെച്ചു.

tRootC1469263">

തന്റെ ഭാര്യ ട്വിങ്കിൾ ഖന്ന ആ വീട്ടിൽ എന്തോ അസ്വാഭാവികത ഉള്ളതായി നിരന്തരം പറയാറുണ്ടായിരുന്നു. ആ വീട്ടിൽ ഒരു സ്ത്രീ നടക്കുന്ന ശബ്ദം താൻ കേൾക്കാറുണ്ടെന്ന് ട്വിങ്കിൾ അവകാശപ്പെട്ടിരുന്നെങ്കിലും, ഒരു അഭ്യസ്തവിദ്യയായ സ്ത്രീ ഇങ്ങനെയൊക്കെ പറയുന്നത് എങ്ങനെയെന്ന് ചോദിച്ച് താൻ അന്നത് തള്ളിക്കളയുകയായിരുന്നു. എന്നാൽ മകൻ ആരവിന് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ നടന്ന ഒരു സംഭവം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്നും അക്ഷയ് കുമാർ പറഞ്ഞു.

"ഒരു ദിവസം, എന്റെ മകൻ കിടക്കുകയായിരുന്നു. പെട്ടെന്ന് എവിടേക്കോ ചൂണ്ടി അവൻ പറഞ്ഞു, 'ഇവിടെ നിൽക്കരുത്, പോകൂ, നിങ്ങൾ പൊയ്ക്കോളൂ എന്ന്. ആരോടാണ് സംസാരിക്കുന്നതെന്ന് ഞാൻ അവനോട് ചോദിച്ചു. കുറച്ച് നിമിഷത്തേക്ക് ഞാനും ഞെട്ടിപ്പോയി. എന്റെ ഭാര്യ പറഞ്ഞു, കണ്ടോ, ഞാൻ പറഞ്ഞില്ലേ, ഇവിടെ ആരോ ഉണ്ട്. നമ്മുടെ മകൻ പോലും ആരോടോ സംസാരിക്കുന്നു. എന്തോ ഉണ്ട് എന്ന്." അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തിന് ശേഷം അമാനുഷിക ശക്തികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നതായി താരം പറയുന്നു. ലോകത്ത് അമാനുഷികമായ ചില ഊർജ്ജങ്ങൾ ഉണ്ടായേക്കാം എന്ന് താൻ ഇപ്പോൾ കരുതുന്നു. ചില വ്യക്തികൾക്ക് ചുറ്റും പോസിറ്റീവ് എനർജി ഉള്ളതുപോലെ തന്നെ നെഗറ്റീവ് ഊർജ്ജങ്ങളും നിലനിൽക്കുന്നുണ്ടാകാം എന്നും, നമുക്ക് ചുറ്റും എപ്പോഴും ഏതോ തരത്തിലുള്ള ഊർജ്ജം ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഭൂത് ബംഗ്ലാ'. 2026 ഏപ്രിൽ 10-ന് റിലീസ് ചെയ്യുന്ന ഈ ഹൊറർ-കോമഡി ചിത്രത്തിൽ തബു, പരേഷ് റാവൽ, വാമിഖ ഗബ്ബി, രാജ്പാൽ യാദവ് എന്നിവരും അഭിനയിക്കുന്നു. 2025 ഒക്ടോബറിൽ അന്തരിച്ച മുതിർന്ന നടൻ അസ്രാനിയുടെ അവസാന ചിത്രംകൂടിയാണിത്.
 

Tags