നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച ഒരേയൊരു നടൻ; ഷീല, വികാരാധീനനായി ബേസിൽ


ജീവിതത്തിൽ നേരിട്ട് കാണണമെന്ന് ആഗ്രിഹച്ച ഒരേയൊരു നടനാണ് ബേസിൽ ജോസഫെന്ന് നടി ഷീല. ബേസിലിന്റെ ആദ്യ ചിത്രം മുതൽ 'പൊൻമാൻ' വരെ എല്ലാം ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ജെഎഫ്ഡബ്ല്യു മൂവി അവാർഡിൽ മലയാളം വിഭാഗത്തിലെ 'മാൻ ഓഫ് ദി ഇയർ' പുരസ്‌കാരം ബേസിലിന് കൈമാറി ശേഷം സംസാരിക്കുകയായിരുന്നു അവർ. ഷീലയുടെ വാക്കുകൾ കേട്ട് വികാരാധീനനായ ബേസിൽ, താൻ വളരെയേറെ സന്തോഷവാനാണെന്നും പറഞ്ഞു. സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും ബേസിൽ തൊട്ടതെല്ലാം പൊന്നാക്കിയെന്ന് നടി കീർത്തി സുരേഷും പറഞ്ഞു.
tRootC1469263">'ഞങ്ങളുടെ മലയാള സിനിമയിലെ കണ്ണിലുണ്ണിയാണ് ബേസിൽ ജോസഫ്. എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണ്. ബേസിലിനെ അവരുടെ വീട്ടിലെ ഒരാളായാണ് എല്ലാവരും വിചാരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ പടം മുതൽ 'പൊൻമാൻ'വരെ എല്ലാചിത്രങ്ങളും രണ്ടുപ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. ഗുരുവായൂർ അമ്പലനടയിൽ സിനിമയിൽ പൃഥ്വിരാജും ഇങ്ങേരും കുടിച്ചിങ്ങനെ ഇരിക്കുന്ന ഒരു സീനുണ്ട്. എന്റെ ദൈവമേ, എന്തൊരു അഭിനയമാണ്. അത് പിന്നെയും പിന്നെയും ഓടിച്ച് ഞാൻ രണ്ടുമൂന്നുപ്രാവശ്യംകണ്ടു. ഇനിയും ഒരുപാട് പടങ്ങൾ അഭിനയിക്കണം. കുറേ കുറേ പ്രായം ആവുമ്പോൾ ഡയറക്ഷന് പോയാൽമതി കേട്ടോ', എന്നായിരുന്നു ഷീലയുടെ വാക്കുകൾ.

മറുപടി പറഞ്ഞ ബേസിൽ ഷീലയുടെ നല്ല വാക്കുകൾക്ക് നന്ദി അറിയിച്ചു. അവാർഡ് സ്വീകരിച്ച ശേഷം താൻ മറ്റെന്തൊക്കെയോ പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നുവെന്നും ഷീലയുടെ നല്ലവാക്കുകൾ കേട്ടതോടെ എല്ലാം മറന്നുപോയെന്നും ബേസിൽ കൂട്ടിച്ചേർത്തു. ഇതിനിടെ വീണ്ടും ഇടപെട്ട ഷീല, ' ഞാൻ ഇതുവരേയും ഒരു നടനെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടില്ല. ആദ്യമായി ഞാൻ ആഗ്രഹിച്ച ഒരാൾ ഇങ്ങേരേയുള്ളൂ', എന്നു കൂട്ടിച്ചേർത്തു. ഷീല മാമിനെ പോലെ ഒരാൾ എന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറയേണ്ടകാര്യമില്ലെന്നും താൻ ഭയങ്കര ഹാപ്പിയാണെന്നുമായിരുന്നു ബേസിലിന്റെ മറുപടി.
'സംവിധായകൻ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ബേസിൽ തൊട്ടതെല്ലാം പൊന്നാണ്. ആഴ്ചതോറും പടം ഇറക്കിക്കഴിഞ്ഞാൽ ഞങ്ങൾ ഹീറോയിൻസിന് ബുദ്ധിമുട്ടാവും. വീക്കിലി സ്റ്റാറാണ്. എല്ലാ ആഴ്ചയുമുണ്ട് ഒരുപടം',- കീർത്തി തമാശയായി പറഞ്ഞു.'ഗുരുവായൂർ അമ്പലനടയിൽ ആണ് എന്റെ ഫേവറിറ്റ്. സംവിധായകൻ എന്ന നിലയിൽ മിന്നൽമുരളിയും. ഇനിയും അടിപൊളിയാവട്ടെ', അവർ ആശംസിച്ചു.