മുൻ കാമുകൻ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് നടി അനിഖ വിക്രമൻ

മുൻ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ. സമൂഹമാധ്യമത്തിലൂടെയാണ് തനിക്ക് നേരെ നടന്ന അതിക്രമം നടി പങ്കുവെച്ചത്. മർദ്ദനത്തിൽ പരിക്കേറ്റതിന്റെ ചിത്രങ്ങൾ സഹിതം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് പറയുന്നതെന്ന് നടി വ്യക്തമാക്കി. അനൂപ് പിള്ള എന്ന യുവാവിനെതിരെയാണ് അനിഖയുടെ പരാതി.
അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി പറയുന്നു. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് പറഞ്ഞ നടി, പൊലീസിൽ പരാതി നൽകിയതായും വെളിപ്പെടുത്തി.
ഏതാനും വര്‍ഷങ്ങളായി അനൂപ് പിള്ള തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. അയാള്‍ രണ്ടാം തവണയും ഉപദ്രവിച്ചപ്പോള്‍ ഞാൻ ബാംഗ്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം അയാള്‍ ചെന്നൈയില്‍ വെച്ചായിരുന്നു എന്നെ മര്‍ദ്ദിച്ചത്.
അന്ന് അയാള്‍ കരഞ്ഞ് അപേക്ഷിച്ചതിനാല്‍ ഞാൻ സംഭവം വിട്ടുകളഞ്ഞു. ഞാൻ വിഡ്ഢിയായി. രണ്ടാം തവണയും ആവര്‍ത്തിച്ചപ്പോള്‍ ഞാൻ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ക്ക് പണം നല്‍കി അയാള്‍ വലയിലാക്കി. തനിക്കൊപ്പം പൊലീസ് ഉണ്ടെന്ന ധാര്‍ഷ്‍ട്യത്തില്‍ അയാള്‍ മര്‍ദ്ദനം തുടര്‍ന്നുവെന്നും നടി പറയുന്നു.