തളിപ്പറമ്പ ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 21 ന് മുതൽ
അതി പുരാതനവും കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽ പ്രശസ്തമായ ക്ഷേത്രമാണ് നെല്ലിയോട്ട് ദുർഗാ ഭഗവതി ക്ഷേത്രം. 500 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 21 ന് ആരംഭിക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന പ്രതിഷ്ഠാദിന മഹോത്സവം 26 ന് സമാപിക്കും.
നൊന്തു വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണ് നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ .നേത്രരോഗ ശാന്തിക്കായ് ചെക്കിമാല നേർന്നാൽ ക്ഷിപ്രരോഗശമനം ലഭിക്കുമെന്നാണ് വിശ്വാസം .ഏകദേശം 500 വർഷം പഴക്കമുള്ള ക്ഷേത്രമാണിതെന്ന് കരുതപ്പെടുന്നു. കാലാന്തരത്തിൽ ക്ഷേത്രം നാശോന്മുഖമായി മാറിയപ്പോൾ അന്നത്തെ നാട്ടുകാരും ഗുരുസ്ഥാനീകരും ചേർന്ന് ക്ഷേത്രത്തെ പുനരുദ്ധരിച്ചിരുന്നു.
മൂന്ന് അടിയോളം വലിപ്പമുള്ള പഞ്ചലോഹ വിഗ്രഹവും, ഒരു ബലിബിംബവുമായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. 1967ൽ മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ വീണ്ടെടുക്കുവാൻ സാധിച്ചില്ല. എങ്കിലും ദേവീ ചൈതന്യം നഷ്ടപ്പെടാത്ത ഈ ക്ഷേത്രത്തിൽ ഇപ്പോഴും നിത്യപൂജ മുടക്കം കൂടാതെ നടന്നു വരുന്നു.
ക്ഷിപ്ര കോപിയും, ക്ഷിപ്ര പ്രസാദിനിയുമായ ശ്രീ മൂലസ്ഥായിയായ മടയിച്ചാൽ ഭഗവതിയുടെ സാത്വിക ഭാവത്തോടെയുള്ള ഭഗവതിയുടെ പ്രതിഷ്ഠ നെല്ലിയോട്ട് കുടിയിരുത്തി ആചാരനുഷ്ഠാനത്തോടെ പൂജ നടത്തി പരിപാലിച്ചു പോരുന്നു. ഇവിടെ നാനാദേശത്തുനിന്നും ഭക്തജനങ്ങൾ തങ്ങളുടെ ആഗ്രഹസാഫല്യത്തിനായി പ്രാർത്ഥനാപൂർവ്വം ഭജിച്ച് സന്നിധിയിൽ എത്തി മന:സംതൃപ്തിയോടെ മടങ്ങാറുണ്ട്.
ഏപ്രിൽ 21, 24, 25,26 തീയതികളിലാണ് നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നടക്കുന്നത് . 21 ന് മടയിച്ചാൽ ചാമുണ്ഡി കലശം, 24 വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് നെല്ലിയോട്ടേക്ക് ഘോഷയാത്ര, രാത്രി 8.30 ന് കലാസന്ധ്യ എന്നിവ അരങ്ങേറും . 25-ന് വിശേഷാൽ പൂജകളും രാത്രി സാംസ്കാരിക സദസും നടക്കും , 26 ന് പ്രതിഷ്ഠാദിനത്തിൽ വിശേഷാൽ പൂജകൾ, ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ഉപദേവതമാർക്ക് കലശാഭിഷേകം , ഉച്ചപൂജ, നവകാഭിഷേകം , നിറമാല എന്നിവയും നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് പ്രസാദസദ്യ, 3.30ന് തായമ്പക, 5 മണിക്ക് ഉത്സവം എഴുന്നള്ളിപ്പ് എന്നിവയുണ്ടാവും. തുടർന്ന് പഞ്ചവാദ്യത്തോടെ തിടമ്പ് നൃത്തം അരങ്ങേറും.
.jpg)

