നേത്രരോഗവിമുക്തിക്ക് 'ചെക്കിമാല സമർപ്പണം' കണ്ണൂരിലെ വേറിട്ടൊരു ക്ഷേത്രം

കണ്ണൂർ തളിപ്പറമ്പ് ദേശീയപാതയോട് ചേർന്ന് ബക്കളത്ത് നയന രോഗങ്ങളാൽ വലയുന്ന ഭക്തർക്ക് ആശ്വാസമേകി ധന്വന്തരീഭാവത്തിൽ ദുർഗ്ഗാദേവി കുടികൊള്ളുന്ന അപൂർവ സന്നിധാനമാണ് 'ശ്രീ നെല്ലിയോട്ട് ഭഗവതി ക്ഷേത്രം' കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽപ്പെട്ട പ്രധാനമായ ഒരു ക്ഷേത്രമാണ് ശ്രീ നെല്ലിയോട് ദുർഗ്ഗാ ഭഗവതീ ക്ഷേത്രം. ഏകദേശം 500 വർഷം പഴക്കമുള്ള ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
അതിപുരാതനമായ ഈ ദേവീക്ഷേത്രത്തിൽ നെല്ലിയോട്ട് ഭഗവതിയെ രൗദ്രരൂപത്തിൽ മടയിൽ ചാമുണ്ഡിയായി ക്ഷേത്രത്തിനടുത്തൊരിടത്തും സാത്വിക ഭാവത്തിൽ ദുർഗ്ഗയായും ആരാധിച്ചുവരുന്നു. ദേശീയപാതയിൽ നിന്ന് നോക്കിയാൽതന്നെ, ക്ഷേത്രസന്നിധാനം കാണാം, ക്ഷേത്രപടിക്കെട്ടിന് മുന്നിലായി അരയാൽ തറയും, തണൽവിരിച്ചു നിൽക്കുന്ന ആൽമരവുമുണ്ട്.
അവിടെനിന്നും അല്പം നടന്നാൽ ക്ഷേത്രക്കുളവും പരിസരവുമായി ഇടതൂർന്ന മരങ്ങളും, വള്ളിച്ചെടികളും കൊണ്ട് ഹരിതാഭ നിറഞ്ഞുനിൽക്കുന്ന ഇവിടെയാണ് വേട്ടയ്ക്കൊരുമകന്റെയും നാഗദേവതയുടെയും ആരാധനാലയങ്ങൾ, ഭദ്രകാളി ഭാവത്തിലാണ് ദേവി ഇവിടെ കുടികൊണ്ടിരുന്നതെന്നാണ് ഐതീഹ്യം ഭക്തവത്സലയാണ് ഭഗവതിയെങ്കിലും രൗദ്ര ഭാവത്തിൽ വാണരുളുന്നതെന്നതിനാൽ, ആ ദർശനമേറ്റ് വാങ്ങാനുള്ള കരുത്ത് ജീവജാലങ്ങൾക്ക് ഉണ്ടായിരുന്നില്ല,
അതുകൊണ്ടുതന്നെ ഒട്ടേറെ വിഷമതകൾ പ്രദേശത്ത് ഉണ്ടാവുകയും ചെയ്തു, അതോടെയാണ് ദേവിയുടെ ശൗര്യം കുറയ്ക്കാൻ, ദേവിയുടെ ഇങ്ങിതമറിഞ്ഞ് തന്നെ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിനെത്തുടർന്നാണ് ക്ഷേത്രത്തിൽ ശാന്തസ്വരൂപിണിയായ ദുർഗ്ഗാഭാവത്തിൽ ദേവി കുടികൊണ്ടതും, മടയിൽ ചാമുണ്ഡിയായി ഭഗവതി അല്പം മാറിയും കുടികൊള്ളാനാരംഭിച്ചത്.
മൂലഭഗവതി സങ്കൽപ്പമാണ് ചെക്കിത്തറ
ക്ഷേത്ര പടിവാതിൽ തുറന്നു, അഞ്ജലീബന്ധത്തരായി മുന്നോട്ട് നാക്കുമ്പോൾ കാണുന്നയിടമാണ് ചെക്കിത്തറ, ചെങ്കല്ലുകൊണ്ട് പടുത്തുകെട്ടിയ തറയ്ക്ക് മുകളിയാണ് വളർന്നുനിൽക്കുന്ന ചെക്കി (തെച്ചി) ചെടികൾ മൂലഭാഗവതി സങ്കല്പമാണിവിടം. ഏത് വിശേഷാവസരങ്ങളിലും ചെക്കിത്തറയ്ക്ക് മുന്നിൽ സവിശേഷ പൂജകളും നടക്കും മഹാഗണപതിയും,
അയ്യപ്പനും ഗുരുസ്ഥാനവുമാണിവിടെ ഉപദേവതകൾ രൗദ്രഭാവത്തിൽനിന്നും ദേവിയെ ശാന്തഭാവത്തിലാക്കാൻ, ഭഗവതിയുടെ ഇഷ്ടാനുസരണം പ്രവർത്തിച്ചവരാണ് ഗുരുസ്ഥാന പ്രതീഷ്ഠയിൽ ആരാധിച്ചുവരുന്നതെന്നാണ് വിശ്വാസം. നിരവധി ഭക്തർ ദേവിക്ക് ചെക്കിമാല സമർപ്പണത്തിനായി കേരളത്തിലെ വിവിധഭാഗങ്ങളിൽനിന്നും ഇവിടെ എത്തുന്നുണ്ട്.