മണ്ഡല മകരവിളക്ക് മഹോത്സവം : സന്നിധാനത്തേക്ക് പരമ്പരാഗത കാനനപാതകളിലൂടെ എത്തിയത് 6.7 ലക്ഷം ഭക്തർ
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്കിന്റെ ഭാഗമായി അഴുതക്കടവ് പമ്പ കാനനപാതയിലൂടെ 4,74,423 അയ്യപ്പഭക്തരും സത്രം പുല്ലുമേട് പാത വഴി 1,96,243 ഭക്തരും ശബരിമലയിൽ ദർശനം നടത്തി. പെരിയാർ ടൈഗർ റിസർവിലുൾപ്പെടുന്ന 34.35 കിലോമീറ്റർ ദൈർഘ്യമുള്ള കാനനപാതയിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പിന്റെ 336 ജീവനക്കാരെയും 130 ഓളം ഇക്കോ ഗാർഡുകളെയും നിയോഗിച്ചു. പ്രത്യേക പരിശീലനം ലഭിച്ച സ്‌നേക്ക് റെസ്‌ക്യൂ ടീമുകളും ഇക്കോ ഗാർഡുകളും പാതയിലുടനീളം സജീവമായി നിലയുറപ്പിച്ചതോടെ മനുഷ്യ വന്യജീവി സംഘർഷം പൂർണമായും ഒഴിവാക്കി.
tRootC1469263">
സി.സി.ടി.വി. കാമറ, റിയൽ ടൈം മോണിറ്ററിംഗ് സംവിധാനം വഴി വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിച്ചു. മുക്കുഴി, അഴുതക്കടവ് എന്നിവിടങ്ങളിലെ ഇൻഫർമേഷൻ സെന്ററുകൾ വഴി ഭക്തർക്ക് ആവശ്യമായ അറിയിപ്പുകളും നിർദേശങ്ങളും നൽകി. സീസണിന് മുന്നോടിയായി സുരക്ഷയുടെ ഭാഗമായി പമ്പ പ്രദേശത്തുനിന്ന് 61 കാട്ടുപന്നികളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്ത് മാറ്റിപ്പാർപ്പിച്ചു. തീർത്ഥാടന കാലയളവിൽ മനുഷ്യവന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി പമ്പ ശബരിമല മേഖലകളിൽ നിന്ന് 232 സ്‌നേക്ക് റെസ്‌ക്യൂ നടത്തി.

വനത്തിനുള്ളിൽ പ്ലാസ്റ്റിക് മാലിന്യം എത്തുന്നത് നിയന്ത്രിക്കുന്നതിനായി അഴുതക്കടവിലും പമ്പയിലും പ്രത്യേക പ്ലാസ്റ്റിക് പരിശോധന കൗണ്ടറുകൾ സ്ഥാപിച്ചു. അഴുതക്കടവ്, സത്രം, പമ്പ മേഖലകളിൽ നിന്നായി 2,400 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യവും 20 കിലോഗ്രാം ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന് കൈമാറി. വനംവകുപ്പ് നേരിടേണ്ടിയിരുന്ന പ്ലാസ്റ്റിക് വെല്ലുവിളി ഒരു പരിധിവരെ കുറയ്ക്കാനായി.

ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കാനനപാതയിൽ അഞ്ച് അടിയന്തര മെഡിക്കൽ സെന്ററുകൾ പ്രവർത്തിച്ചു. ശാരീരിക അസ്വസ്ഥതകൾ അനുഭവിച്ച 233 അയ്യപ്പഭക്തരെ സ്‌ട്രെച്ചറിൽ ചുമന്ന് ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. മകരവിളക്ക് കാലയളവിൽ വലിയാനവട്ടത്ത് വനംവകുപ്പ് സജ്ജീകരിച്ച പ്രത്യേക മെഡിക്കൽ ക്യാമ്പിൽ 9,000 ഭക്തർക്ക് ചികിത്സ നൽകി. പമ്പ ശബരിമല പാതയിൽ പ്രവർത്തിച്ച ആംബുലൻസ് സർവീസ് അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ നിർണായകമായി.

അഴുതക്കടവ് മുതൽ പമ്പ വരെ 18.350 കിലോമീറ്റർ ദൈർഘ്യമുള്ള കാനനപാതയിൽ എട്ട് സാപ്പ് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 176 സേവനകേന്ദ്രങ്ങൾ പ്രവർത്തിച്ചു. ഇവിടങ്ങളിൽ വിശ്രമ സൗകര്യങ്ങൾ, ഭക്ഷണം, ടോയ്‌ലറ്റ് സംവിധാനങ്ങൾ എന്നിവ ഒരുക്കി. എട്ട് താവളങ്ങളിലും സോളാർ പവർ ഫെൻസിംഗ് സ്ഥാപിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കി.കാനനപാതകളിലും ശബരിമലയിലുമായി നടക്കുന്ന പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കിയിരുന്നു.
.jpg)


