കൊട്ടിയൂരിൽ അത്തം ചതുശ്ശതവും വാളാട്ടവും തേങ്ങയേറും നടന്നു ; തൃക്കലശാട്ടോടെ ഇന്ന് ഉത്സവം സമാപിക്കും

Atham Chathusatham, Valattam and Coconut Festival held in Kottiyoor; Festival will conclude today with Thrikkalasattam

 
കൊട്ടിയൂർ: ഈ വർഷത്തെ  വൈശാഖ മഹോത്സവം തൃക്കലശാട്ടോടെ ഇന്ന് സമാപിക്കും.  നാല് ചതുശ്ശത നിവേദ്യങ്ങളിൽ അവസാനത്തേതായ അത്തം ചതുശ്ശതം ചൊവ്വാഴ്ച നടന്നു.  ഇതോടൊപ്പം വാളാട്ടം, കുടപതികളുടെ തേങ്ങയേറ്, കൂത്ത് സമർപ്പണം എന്നിവയും നടന്നു .മഹോത്സവത്തിലെ അവസാനത്തെ ശീവേലിയും അത്തം നാളിൽ പന്തീരടിക്ക് നടന്ന ശീവേലിയാണ്. 

ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശൻമാർ വാളാട്ടം നടത്തി. തിടമ്പുകൾ വഹിക്കുന്ന ബ്രാഹ്മണർക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെച്ചാണ് വാളാട്ടം നടത്തിയത്.  തിടമ്പുകളിൽ നിന്നും ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. തുടർന്ന് കുടിപതികൾ പൂവറക്കും അമ്മാറക്കൽ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്ത് തേങ്ങയേറ് നടത്തി.  ആയിരംകുടം അഭിഷേകവും കൂത്ത് സമർപ്പണവും നടന്നു. രാത്രിയിൽ പൂജയോ നിവേദ്യങ്ങളോ ഉണ്ടാകില്ല. ഇന്ന്  തൃക്കലശാട്ടോടെ 27 നാൾ നീണ്ടുനിന്ന  ഈ വർഷത്തെ  വൈശാഖോത്സവം സമാപിക്കും.