തെയ്യാട്ട മഹോത്സവത്തിനൊരുങ്ങി അനന്തപുരി ; കാത്തിരിക്കുന്നത് ഭക്തിയുടേയും അത്ഭുതത്തിന്റെയും നിറച്ചാർത്ത്


ഉത്തരമലബാറിലെ അനുഷ്ടാന കലയായ തെയ്യാട്ടം ആദ്യമായി തിരുവിതാംകൂറിലേക്ക് എത്തുന്നു. പൂർണമായും ആചാരാനുഷ്ടാനങ്ങൾ പാലിച്ചു കൊണ്ട് ആദ്യമായി വേണാട്ട് രാജ്യത്ത് നടക്കുന്ന തെയ്യാട്ട മഹോത്സവം മാർച്ച് 19,20,21 തീയതികളിൽ നടക്കും .19 ന് സാംസ്കാരിക സമ്മേളനവും 20,21 തീയതികളിൽ തെയ്യാട്ടവും നകക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . പയ്യന്നൂരിൽ നിന്നുള്ള രമേശൻ പെരുമലയന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെയ്യാട്ടം നിർവഹിക്കുന്നത്. ദക്ഷിണ കേരളത്തിന് പുതിയ ദൃശ്യ വിസ്മയം സൃഷ്ടിക്കുന്ന അഗ്നിത്തെയ്യം ഭക്തിയുടേയും അത്ഭുതത്തിന്റെയും മഴവിൽ നിറച്ചാർത്താണ് അനന്തപുരിക്ക് സമ്മാനിക്കുന്നത്.
കരുമം , ചെറുകര ആയിരവില്ലി ക്ഷേത്ര ആങ്കണത്തിലാണ് തെയ്യാട്ടം നടക്കുന്നത് .തെയ്യം പള്ളിയുറയുടെ കാൽ നാട്ട് കർമ്മം അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ബ്രഹ്മശ്രീ Dr.എം.എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി നിർവഹിക്കും .വ്യാഴാഴ്ച വൈകിട്ടു നടക്കുന്ന പൊതു സമ്മേളനത്തിൽ ബ്രഹ്മശ്രീ Dr.എം.എസ് ശ്രീരാജ് കൃഷ്ണൻ പോറ്റിക്ക് ഹൈന്ദവ ആചാര സംരക്ഷണ കുലപതി പുരസ്‌കാരം സമ്മനിക്കും .വെള്ളായണി ശംഖുമുഖം വിഷയങ്ങളിൽ നിർണായക പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം.
6 മണിക്ക് തുടങ്ങൾ തോറ്റത്തോടെ ചടങ്ങുകൾആരംഭിക്കും . തുടർന്ന് കളിയാട്ടത്തറയിൽ ആയിരം വിളക്കുകൾ തെളിയിക്കും. കണ്ടനാർ കേളൻ , വയനാട്ട് കുലവൻ എന്നീ തെയ്യങ്ങളുടെ വെളളാട്ടവും തുടർന്ന് കുടി വീരൻ തെയ്യാട്ടവും 12 മണിയോടെ മേലേരി കൂട്ടൽ ചടങ്ങും ആരംഭിക്കും. പുലർച്ചെ 4 മണിയോടെ കണ്ടനാർ കേളന്റെ പുറപ്പാട് , വെളിയാഴ്ച രാവിലെ 8 മണിക്ക് വയനാടൻ കുലവന്റെ പുറപ്പാട് എന്നിവ ഉണ്ടാകും.
