അപൂര്‍വ ആത്മീയ സംഗമം ; മഹാമാഘ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം
മലപ്പുറം: കേരളത്തിന്റെ കുംഭമേള എന്ന പേരില്‍ 18 ദിവസങ്ങളിലായി മലപ്പുറം തിരുന്നാവായയില്‍ അരങ്ങേറിയ മഹാമാഘ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം. 20 ലക്ഷത്തിലധികം ഭക്തര്‍ പങ്കെടുത്ത ചടങ്ങുകള്‍ക്കാണ് ചൊവ്വാഴ്ച സമാപ്തിയായത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ഹിന്ദു സന്യാസിമാർ സമാപന ദിവസം തിരുനാവായയില്‍ ഒത്തുകൂടി. കാശിയിലെ നാഗ സന്യാസിമാർ ഉള്‍പ്പെട്ട ഇരുന്നൂറോളം വരുന്ന സന്യാസിമാരെ പ്രത്യേക യതിപൂജയോടെയാണ് സ്വാഗതം ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മഹാമണ്ഡലേശ്വര സ്വാമി ആനന്ദവനം ഭാരതി സന്യാസിമാരെ സ്വാഗതം ചെയ്‌തോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്. സന്യാസിമാരും ഭക്തരും ജുന അഖാരയിലെ അംഗങ്ങളും ഭാരതപ്പുഴയില്‍ പുണ്യസ്‌നാനം നടത്തി.
ആയിരക്കണക്കിന് ഭക്തര്‍ യതിപൂജയ്ക്ക് സാക്ഷിയായി. ചൊവ്വാഴ്ച വൈകുന്നേരം കാശിയില്‍ നിന്നുള്ള പണ്ഡിറ്റുകള്‍ നടത്തിയ നിളാ ആരതിയോടെയാണ് ജനുവരി 16 ന് ആരംഭിച്ച മഹാമഘ മഹോത്സവം സമാപിച്ചത്.
അവസാന ദിവസത്തില്‍ മണപ്പുറത്തെത്തിയ ആയിരങ്ങള്‍ ഉള്‍പ്പെടെ ആകെ 20 ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് കണക്കുകള്‍. സംസ്ഥാനത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഹിന്ദുകൂട്ടായ്മകളില്‍ ഒന്നാണ് മഹാമാഘം എന്ന് സംഘാടകര്‍ പറയുന്നു. 2027 ല്‍ മഹാമാഘ മഹോത്സവം വീണ്ടും അരങ്ങേറുമെന്നും, മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പ്രതികരിച്ചു.
.jpg)


