ജയിലിൽനിന്ന് പഠിച്ചത് പ്രിന്റിങ്, പുറത്തിറങ്ങി കള്ളനോട്ടടിച്ച യുവാവ് പിടിയിൽ
![arrest1](https://keralaonlinenews.com/static/c1e/client/94744/uploaded/9bf843bce23dbbea4ad49e7b6eed73dc.gif?width=823&height=431&resizemode=4)
വിദിശ: ജയിലില്‍നിന്ന് പ്രിന്റിങ് പരിശീലനം നേടി കള്ളനോട്ടടിച്ച യുവാവ് പിടിയിൽ. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത്. ഇയാളില്‍നിന്ന് 200 രൂപയുടെ 95 കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. നോട്ടടിക്കാനുള്ള കളര്‍ പ്രിന്റര്‍, ആറ് മഷിക്കുപ്പികള്‍, വിവിധതരം കടലാസുകള്‍ എന്നിവയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകം ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭൂപേന്ദ്രസിങ് അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ജയിലില്‍ തടവുകാര്‍ക്കുള്ള വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ ഭാഗമായി ഇയാള്‍ പ്രിന്റിങ്ങില്‍ പരിശീലനം നേടിയിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ ജോലി ലഭിക്കാന്‍ സഹായമാകുമെന്ന് കരുതിയാണ് തടവുകാര്‍ക്ക് ഇത്തരം പരിശീലനം നല്‍കുന്നത്. എന്നാല്‍, ജയിലില്‍നിന്ന് കിട്ടിയ 'അറിവ്' കള്ളനോട്ടടിക്കാനാണ് ഭൂപേന്ദ്ര സിങ് ഉപയോഗിച്ചത്.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
ഏതാനും മാസങ്ങളായി കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നുണ്ടെന്നാണ് ഭൂപേന്ദ്രസിങ് പോലീസിന് നല്‍കിയ മൊഴി. വിദിശ ജില്ലയിലാണ് ഇവ വിതരണംചെയ്തിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.