ഭാര്യയെ കാമുകനൊപ്പം പിടികൂടി; ടാക്സി ഡ്രൈവർക്ക് തോക്കിൻറെ പാതിക്ക് തല്ല്


കാമുകനൊപ്പം ഭാര്യയെ പിടികൂടിയ ടാക്സി ഡ്രൈവറായ ഭർത്താവിന് ഭാര്യയുടെയും കാമുകൻറെ വക അടി. തോക്കിൻറെ പാത്തിയുപയോഗിച്ചാണ് ഇരുവരും ചേർന്ന് ടാക്സി ഡ്രൈവറെ അടിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഭർത്താവ് ഇരുവരെയും വിടാതെ പിടികൂടിയപ്പോൾ, മീററ്റ് സ്റ്റൈലിൽ തട്ടിക്കളയുമെന്ന് ഭാര്യയുടെ ഭീഷണി. ഹരിയാനയിലെ ജജ്ജാറിലെ ഖർമാൻ ഗ്രാമത്തിൽ നിന്നുള്ള ടാക്സി ഡ്രൈവർ മൗസം പോലീസിൽ പരാതി നൽകിയതോടെയാണ് ഗുഡ്‌ഗാവ് സംഭവം പുറത്തറിയുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ട് വർഷം മുമ്പാണ് പഞ്ചാബിലെ മോഗയിൽ നിന്നുള്ള യുവതിയെ താൻ വിവാഹം കഴിച്ചെന്ന് മൗസം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നെന്നും അതിനാലാണ് തങ്ങൾ ഗുഡ്‌ഗാവിലെ ബസായി എൻക്ലേവിലേക്ക് താമസം മാറ്റിയതെന്നും പരാതിയിൽ പറയുന്നു.
രാത്രി ഡ്യൂട്ടിക്ക് ശേഷം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ താൻ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഭാര്യയില്ലായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ ഭാര്യയെയും തൻറെ ഗ്രാമത്തിൽ നിന്നുള്ള നവീൻ എന്ന യുവാവിനെയും വീടിൻറെ ടെറസിൽ കണ്ടെത്തി. തന്നെ കണ്ടതും നവീൻ തോക്കെടുത്ത് തൻറെ തലയ്ക്ക് നേരെ ചൂണ്ടി. പിന്നാലെ തോക്കിൻറെ പാത്തിവച്ച് തൻറെ തലയ്ക്ക് അടിച്ചു. ഒച്ച കേട്ട് അയൽവാസികളെത്തുമ്പോഴേക്കും ഇരുവരും രക്ഷപ്പെട്ടു. ഇരുവരെയും തടയാൻ ശ്രമിച്ചപ്പോൾ. മീററ്റ് മോഡലിൽ കൊലപ്പെടുത്തുമെന്ന് ഭാര്യ തന്നെ ഭീഷണിപ്പെടുത്തിയതായും മൗസം പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചു.

ഏതാണ്ട് ഒരു മാസം മുമ്പാണ് മീററ്റിൽ നിന്നും ഒരു അസാധാരണ കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. കാമുകൻറെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി വെട്ടി നുറുക്കി കഷ്ണങ്ങളാക്കി വലിയ പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. കൊലപാതകം അന്വേഷിച്ച പോലീസ് കാമുകനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഈ കൊലപാതക വാർത്ത ഉത്തരേന്ത്യയിൽ വലിയ വാർത്താ പ്രാധാന്യം നേടി. ഇതിന് പിന്നാലെ സമാനമായ നിരവധി കൊലപാതകങ്ങൾ ഉത്തരേന്ത്യയിൽ നിന്നും പുറത്ത് വന്നിരുന്നു. ഈ കൊലപാതകം പിന്നീട് 'മീററ്റ് മോഡൽ കൊലപാതകം' എന്ന ടാഗ് ലൈനിലാണ് അറിയപ്പെട്ടുന്നത്