തൃപ്പൂണിത്തുറയിൽ ഗുണ്ടാപ്പിരിവ് നൽകാത്ത വ്യാപാരിയെ കുത്തിയ പ്രതി പിടിയിൽ


തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ മിനിബൈപ്പാസിൽ പഴയ ടോൾ ബൂത്തിനടുത്ത് ഫ്രൂട്ട്സ് കട നടത്തി വന്ന ഇടുക്കി സ്വദേശിയെ ഗുണ്ടാപ്പിരിവ് നൽകാത്തതിൽ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഒളിവിൽ കഴിഞ്ഞ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആലപ്പുഴ ചേർത്തല മുഹമ്മ പാരച്ചിറ പി.ബി. സോനുവിനെയാണ് (35) പൊലീസ് വണ്ടിപെരിയാറിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 16 ന് രാത്രി 10.30യോടെയാണ് സംഭവം നടന്നത്. ആയുധവുമായി വാഹനത്തിൽ സ്ഥലത്തെത്തിയ പ്രതികൾ കട നടത്തുന്ന ഇടുക്കി സ്വദേശിയെയും,സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും ഒന്നാം പ്രതി സോനു വ്യാപാരിയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്.
അതേസമയം കൂടെയുണ്ടായിരുന്ന രണ്ടാം പ്രതി വി.വി. മഹേഷിനെ (44) പൊലീസ് പിറ്റേ ദിവസം തന്നെ പിടികുടിയിരുന്നു. ഒന്നാം പ്രതി ഒളിവിൽ പോയി ഹൈക്കോടതി മുമ്പാകെ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി ജാമ്യം തള്ളിയിരുന്നു. തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറിൽ കഴിഞ്ഞ ആറ് മാസങ്ങളായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഒന്നാം പ്രതി സോനു പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പിടിച്ചുപറി, തട്ടികൊണ്ടുപോകൽ എന്നിവക്കും ആലപ്പുഴ പൂച്ചാക്കൽ സ്റ്റേഷനിൽ അടിപിടി കേസുകളിലും പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
