തൃശ്ശൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ആളൂർ: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആളൂർ മാനാട്ടുകുന്ന് മനക്കുളങ്ങര പറമ്പിൽ അജ്മലിനെയാണ് (27) ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊമ്പിടിഞ്ഞാമാക്കൽ ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെയായിരുന്നു സംഭവം.
ബൈക്കിന്റെ ആർ.സി ബുക്ക് പണയം വെച്ചത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തൊമ്മാന സ്വദേശിയായ യുവാവിനെ മൂന്നുപേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ് താഴെവീണ യുവാവിനെ കുത്തി പരിക്കേൽപ്പിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവശേഷം മുങ്ങിയ അജ്മൽ പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അന്നമനടയിൽ നിന്നാണ് പിടികൂടിയത്.
കേസിൽ മറ്റ് രണ്ട് പ്രതികളായ മാപ്രാണം സ്വദേശി സനീർഷാ, കല്ലേറ്റും കരസ്വദേശി അബ്ദുൽ ആഷിഖ് എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു.
റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി.ബി.സിബിനാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ അക്ബർ, എ.എസ്.ഐ ഒ.എച്ച് ബിജു, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ കെ.എസ്. ഉമേഷ്, അനീഷ് എന്നിവരാണ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.