തൃശൂരിൽ യുവാവിനെ ആക്രമിച്ച് പണവും സ്വർണമാലയും കവർന്ന അഞ്ച് പേർ അറസ്റ്റിൽ


തൃശൂർ: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും പണവും സ്വർണമാലയും കവരുകയും ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മേത്തല കണ്ടംകുളം സ്വദേശി ഷാനവാസ്, മേത്തല അഞ്ചപ്പാലം സ്വദേശി വിജേഷ്, മേത്തല സ്വദേശിയും ഇപ്പോൾ മാള നെയ്തുക്കുടുയിൽ താമസിക്കുന്ന ഫാസിൽ, മേത്തല അഞ്ചപ്പാലം സ്വദേശി ഹനീസ്, മേത്തല എടമുക്ക് സ്വദേശി ഷാനവാസ് എന്നിവരാണ് കൊടുങ്ങല്ലൂർ പോലീസിൻ്റെ പിടിയിലായത്.
മേത്തല കയർ സൊസൈറ്റി സ്വദേശി വാലത്തറ വീട്ടിൽ മാക്കാൻ രാജേഷ് എന്നറിയപ്പെടുന്ന രാജേഷും സുഹൃത്തും അഞ്ചാം തീയതി കാറിൽ സഞ്ചരിക്കവെയായിരുന്നു സംഭവം നടന്നത്. രാത്രി ഏഴേകാലിന് പടാക്കുളം സിഗ്‌നൽ ജംഗ്ഷന് സമീപം വെച്ച് പ്രതികൾ മറ്റൊരു കാറിലെത്തി തടഞ്ഞ് നിർത്തി, രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 14 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയും 21,000 രൂപയും സംഘം കവർന്നു.

ആക്രമണത്തിന് ഇരയായ മാക്കാൻ രാജേഷിനെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. ഇയാളെ നേരത്തെ തൃശ്ശൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം ഏപ്രിൽ 21-ാം തീയതി മുതൽ തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ആറ് മാസത്തേക്കായിരുന്നു ഈ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പക്ടർ അരുൺ ബി.കെ യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ സാലിം, സജിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, നിനൽ, ജിജോ ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.