തിരുവനന്തപുരത്ത് 11കാരന് ലൈംഗിക പീഡനം ; പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും

google news
court

തിരുവനന്തപുരം: 11കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം തടവും പിഴയും. ചിറയിൻകീഴ് അക്കോട്ട് വിള ചരുവിള പുത്തൻ വീട്ടിൽ മധു എന്ന ബാലനെയാണ് (48) കഠിന തടവിനും 60,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞു.

പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധിയിൽ പറയുന്നു. 2020ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം. സ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിൽ കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

കുട്ടിക്ക് ഭക്ഷണവും മിഠായിയും വാങ്ങി നൽകി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല. പിന്നീട് മാതാവ് ശ്രദ്ധിക്കുകയും കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ചിറയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. കുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴിയിൽ മദ്യവും മയക്കു മരുന്നും ഭക്ഷണവും നൽക്കി പലരും പീഡിപ്പിച്ചതായി മൊഴി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്യുകയും പ്രതികൾ അറസ്റ്റിലാവുകയും ചെയ്തു. മറ്റ് കേസുകളും വിചാരണയിലാണ്.

Tags