തിക്കോടിയിൽ യുവതിയെ പാതിരാത്രിയിൽ ദേശീയപാതയുടെ ഉയരപ്പാതയിൽ ഇറക്കിവിട്ട സംഭവം ; നടപടിയെടുത്ത് മോട്ടാർ വാഹനവകുപ്പ്
കോഴിക്കോട് : തിക്കോടിയിൽ യുവതിയെ പാതിരാത്രിയിൽ ദേശീയപാതയുടെ ഉയരപ്പാതയിൽ ഇറക്കിവിട്ട സംഭവത്തിൽ നടപടിയെടുത്ത് മോട്ടാർ വാഹനവകുപ്പ്. സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് ആറു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ജീവനക്കാർ എടപ്പാളിലെ കേന്ദ്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന നിർബന്ധിത പരിശീലനത്തിലും പങ്കെടുക്കണമെന്നും മോട്ടാർ വാഹനവകുപ്പ് നിർദേശിച്ചു.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. സർവീസ് റോഡിലൂടെ പോകുന്നതിന് പകരം ഉയരപ്പാതയിലൂടെ സഞ്ചരിച്ച സ്വകാര്യബസ് യുവതിയെ വഴിവിളക്കോ കാൽനടയാത്രക്കാരോ ഇല്ലാത്ത ഇടത്ത് ഇറക്കിവിടുകയായിരുന്നു. പരിഭ്രമിച്ച് നിന്ന യുവതിയെ കോണി ഉപയോഗിച്ചാണ് നാട്ടുകാർ താഴെയിറക്കിയത്. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കൃതിക എന്ന ബസിൽ നിന്നും ഈ മാസം 24 നായിരുന്നു യുവതിക്ക് ദുരനുഭവം നേരിട്ടത്. റൂട്ട് തെറ്റിച്ച് ദേശീയപാതയിലൂടെ സഞ്ചരിച്ചതിൽ ബസ് ഉടമയ്ക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
.jpg)

