തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ മോഷണം ; നഷ്ടമായത് ഒന്നര ലക്ഷം രൂപ
തിരുവനന്തപുരം : പാളയത്തുള്ള പെട്രോൾ പമ്പിൽ മോഷണം. ഇന്ന് പുലർച്ചെ നടന്ന മോഷണത്തിൽ പമ്പിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. പുലർച്ചെ പമ്പ് ഓഫീസ് ലക്ഷ്യമാക്കി എത്തിയ മോഷ്ടാവ് സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് വാതിൽ കുത്തിത്തുറക്കുകയായിരുന്നു.
അകത്തുകടന്ന ഇയാൾ അലമാര തകർത്ത് രണ്ട് ദിവസത്തെ കളക്ഷൻ തുകയായ ഒന്നര ലക്ഷം രൂപ കൈക്കലാക്കി. സിസിടിവി ക്യാമറകൾ ഓഫീസിനുള്ളിൽ ഉണ്ടെന്ന് മോഷ്ടാവിന് ബോധ്യമുണ്ടായിരുന്നു. ക്യാമറയിൽ തന്റെ മുഖം പതിഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പായ മോഷ്ടാവ്, ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കൈക്കലാക്കാൻ തീരുമാനിച്ചു. എന്നാൽ ഹാർഡ് ഡിസ്‌കിന് പകരം ഇയാൾ ഊരിയെടുത്തത് മോഡം ആയിരുന്നു. ഹാർഡ് ഡിസ്‌ക് നശിപ്പിച്ചുവെന്ന ആത്മവിശ്വാസത്തിൽ മുഖം പോലും മറയ്ക്കാതെയാണ് ഇയാൾ മോഷണം നടത്തിയത്. കൈക്കലാക്കിയ ഉപകരണം പമ്പിന് പുറത്തെ ശുചിമുറിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഒരു ഓട്ടോറിക്ഷ വിളിച്ച് പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
.jpg)

