വിവാഹ വേദിയിൽ തന്തൂരി റോട്ടിയെ ചൊല്ലി തർക്കം; രണ്ടു യുവാക്കളെ തല്ലിക്കൊന്നു


പല കല്യാണവീടുകളിലും സദ്യയുടെ പേരിലും പപ്പടത്തിന്റെ പേരിൽ പോലും വഴക്കുകൾ നടക്കാറുണ്ട്. എന്നാൽ അതുപോലെ ഒരു വഴക്ക് കൊലപാതകത്തിൽ കലാശിച്ചിരിക്കുകയാണ് ലഖ്‌നൗവിൽ. തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് രണ്ടു പേർ മരിച്ചത്. ആശിഷ് (17), രവി (18) എന്നിവർ ആണ് മരിച്ചത്.
വിവാഹത്തിനിടെ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിവാഹത്തിന് അതിഥികളായി എത്തിയവർ ചേരി തിരിഞ്ഞ് തമ്മിൽ തല്ലുകയായിരുന്നു. തർക്കത്തെ തുടർന്ന് അവിടെ നിന്നും ഇറങ്ങിയ ഇരുവരെയും വിവാഹത്തിനെത്തിയവർ പിന്തുടർന്ന് അക്രമിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഞായറാഴ്ച നടന്ന വിവാഹ വിരുന്നിനിടെ ബന്ധുക്കളായ ആശിഷും രവിയും അർദ്ധരാത്രിയോടെ ഭക്ഷണം കഴിക്കാനായി തന്തൂരി റൊട്ടി കൗണ്ടറിന് മുന്നിൽ കാത്തുനിൽക്കുകയായിരുന്നു. ഈ സമയം വരൻറെ ബന്ധുവായ രോഹിത്തുമായി തർക്കമുണ്ടായി. ഇതോടെ പ്രശ്നത്തിൽ രോഹിത്തിൻറെ സുഹൃത്തുക്കളും വരൻറെ ബന്ധുക്കളും തർക്കത്തിൽ ഇടപെടുകയും ഇരുവരെയും ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
അതേസമയം രോഹിത്തുമായുള്ള തർക്കത്തിന് പിന്നാലെ രവിയും ആശിഷും ഭക്ഷണം കഴിക്കാതെ വിവാഹ വേദി വിട്ടെങ്കിലും രോഹിത്തും സുഹൃത്തുക്കളും പുലർച്ചെ ഒരു മണിയോടെ ഇരുമ്പ് വടിയും ഹോക്കി സ്റ്റിക്കുകളും ലാത്തികളുമായി ഇരുവരെയും പിന്തുടരുകയും മർദ്ദിക്കുകയായിരുന്നു.
ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ക്രൂരമായ അക്രമണത്തെ തുടർന്ന് വഴിയിൽ വീണ് പോയ ഇരുവരും ചോരവാർന്നാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ വഴി മധ്യേ ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ആശിഷിൻറെ അച്ഛൻറെ പരാതിയിൽ 13 പേർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.