തെറി പറഞ്ഞതിനുള്ള വൈരാഗ്യം : വയോധികയെ വെട്ടി പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

ragesh
ragesh

തൃശൂർ: വയോധികയെ വെട്ടി പരിക്കേൽപിച്ച കേസിൽ രാഗേഷ് (37) അറസ്റ്റിൽ. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പെരിങ്ങോട്ടുകര സ്വദേശി ആദിത്യകൃഷ്ണയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബന്ധുവായ ലീലയ്ക്ക് വെട്ടേറ്റത്. രാഗേഷിൻറെ സംഘത്തിലെ അംഗങ്ങളെ ആദിത്യ കൃഷ്ണ  തെറി പറഞ്ഞതിനുള്ള വൈരാഗ്യം തീർക്കുന്നതിനായിരുന്നു ആക്രമണം. 

ഷാജഹാൻ (30), ശ്രീബിൻ (23) എന്നിവർ  മാർച്ച് 17നാണ് മാരകായുധങ്ങളുമായി സൗമ്യയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറിയത്. ആദിത്യകൃഷ്ണയുടെ അമ്മ സൗമ്യയുടെ വല്ല്യമ്മയായ ലീല എന്താണ് ബഹളം വയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ ഷാജഹാൻ വടിവാൾ കൊണ്ട് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടുകയായിരുന്നു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിന് ചാഴൂർ സ്വദേശികളായ അഖിൽ, ഹരികൃഷ്ണൻ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഷാജഹാനെയും, ശ്രീബനെയും ആക്രമണത്തിന് പ്രേരിപ്പിച്ചത് രാഗേഷാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ ഈയടുത്താണ് കാപ്പാ കേസ് കഴിഞ്ഞ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. സംഭവത്തിന് ശേഷം പുതിയ സുഹൃദ് വലയത്തിലൂടെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പൊലിസ് ഇയാളെ പിടികൂടിയത്. രാഗേഷിൻറെ പേരിൽ  64 ക്രിമിനൽ കേസുകളുണ്ട്.
 

Tags