യുവതിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ് : മധ്യവയസ്കന് 13 വർഷം തടവുശിക്ഷ


ചെങ്ങന്നൂർ: യുവതിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് തടവും പിഴയും. കറ്റാനം വെട്ടിക്കൊട്ട് സ്വദേശി സാംസൺ സക്കറിയ (46) യെയാണ് ചെങ്ങന്നൂർ അസിസ്റ്റൻറ് സെഷൻ കോടതി ജഡ്ജി വി എസ് വീണ 13 വർഷം കഠിന തടവിനും 75,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. 2017 ലാണ് സംഭവം. മോർഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി പ്രതി പല തവണ യുവതിയെ പീഡിപ്പിച്ചിട്ടുണ്ട്.
മോർഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി രണ്ടു വർഷത്തിനുള്ളിൽ യുവതിയെ സാംസൺ പല തവണ പീഡിപ്പിക്കുകയും ഒൻപത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്. വള്ളിക്കുന്നം പൊലീസ് രജിസ്ട്രർ ചെയ്ത കേസിൽ സിഐ റോബർട്ട് ജോണി, എസ്ഐ കെ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എഎസ്ഐ ഗിരിജ കുമാരി, സിപിഒ മാരായ കണ്ണൻ കേശവൻ, രഞ്ജു ആർ നാഥ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ദിവ്യ ഉണ്ണി കൃഷ്ണൻ ഹാജരായി.
