പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പക; കർണാടകയിൽ യുവതിയെ വെട്ടിക്കൊന്നു
കർണാടക ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു. കക്കേപദവ് സ്വദേശി ലാവണ്യയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ച പ്രതി ചേതൻ പിടിയിൽ ആയി.
കർണാടക ബണ്ട്വാൾ കർണാടക ആർടിസി ബസ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു അരു കൊല. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ലാവണ്യയെയാണ് അകന്ന ബന്ധുകൂടിയായ ചേതൻ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ വീട്ടിലേക്ക് മടങ്ങാനായി ബി.സി. റോഡ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു ലാവണ്യ.ഈ സമയം ബസ് സ്റ്റാൻ്റിലെത്തിയ ചേതൻ കൈയ്യിലുള്ള ബാഗിൽ സൂക്ഷിച്ചിരുന്ന മൂർച്ചയേറിയ ആയുധമെടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ലാവണ്യയെ പിന്തുടർന്ന് കുത്തിവീഴ്ത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ബണ്ട്‌വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടഞ്ഞു.
പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ വിരോധത്തിലാണ് കൊലപാതകമെന്നാണ് പോലീസ് നൽകുന്ന സൂചന. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ചേതൻ പിടിയിലായി. പോലീസ് പിടിയിലാകുമെന്ന് ഭയന്ന പ്രതി എലിവിഷം കഴിച്ചിരുന്നു. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ദക്ഷിണ കന്നഡ ജില്ലാ പോലീസ് അറിയിച്ചു.
.jpg)

