30ലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്

google news
ssss

മൂന്ന് സംസ്ഥാനങ്ങളിലായി 30ലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്. 2008 മുതൽ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദർ കുമാർ എന്നയാൾക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവർ ഉൾപ്പെടെ ഇയാൾ ശവരതിയും നടത്തിയതായി പൊലീസ് പറയുന്നു. 

ഉത്തർ പ്രദേശിലെ കസ്ഗഞ്ജിൽ നിന്ന് 2008ൽ ഡൽഹിയിലേക്കെത്തിയ ആളാണ് രവീന്ദർ. തൊഴിൽ തേടിയായിരുന്നു ഇയാൾ ഡൽഹിയിലെത്തിയത്. ഡൽഹിയിലെത്തിയതിനു പിന്നാലെ മയക്കുമരുന്നിന് അടിമയായ ഇയാൾ പോൺ സിനിമകൾക്കും അടിമപ്പെട്ടു. വൈകുന്നേരം മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിക്കടിമപ്പെടുന്ന ഇയാൾ തൻ്റെ മുറിയിൽ അർദ്ധരാത്രി വരെ കിടന്നുറങ്ങും. അർദ്ധരാത്രിയിൽ ഉറക്കത്തിൽ നിന്ന് ഉണർന്നതിനു ശേഷം ഇയാൾ കുട്ടികളെ തേടിയിറങ്ങും.ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്. ആറ് വർഷത്തോളം നീണ്ട കുറ്റകൃത്യങ്ങൾക്കും എട്ടു വർഷത്തോളം നീണ്ട വാദ പ്രതിവാദങ്ങൾക്കും ശേഷമാണ് ശനിയാഴ്ച ഡൽഹി കോടതി ഇയാൾക്ക് തടവുശിക്ഷ വിധിച്ചത്.

ഡൽഹിയിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളായിരുന്നു രവീന്ദർ. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ പോൺ സിനിമകൾ കണ്ടതിനു ശേഷം കുട്ടികളെ തെരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു പതിവ്. 2008ൽ, 18ആം വയസിലാണ് രവീന്ദർ ഈ ക്രൂര കൃത്യങ്ങൾക്ക് തുടക്കമിടുന്നത്.

ചേരികളും കെട്ടിട നിർമാണ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഇയാൾ ഇരയെ തേടുക. ഇങ്ങനെ 40 കിലോമീറ്റർ വരെ ഇയാൾ യാത്ര ചെയ്തിട്ടുണ്ട്. 10 രൂപ നോട്ടുകളും ചോക്കലേറ്റുകളും കൊണ്ട് കുട്ടികളെ വശീകരിച്ച ശേഷം ഒറ്റപ്പെട്ട ഏതെങ്കിലും ഇടത്തേക്ക് കൊണ്ടുപോകും. എന്നിട്ടാണ് കൃത്യം നടത്തുക. ഇയാൾ ബലാത്സംഗം ചെയ്തുകൊന്ന കുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ 6 വയസുകാരിയും ഏറ്റവും പ്രായം കൂടിയ ആൾ 12 വയസുകാരിയുമായിരുന്നു. തന്നെ ഇരകൾ തിരിച്ചറിയുമോ എന്ന് ഭയന്നാണ് ഇയാൾ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. ഒരിക്കൽ കൃത്യം നടത്തിയ ഇടത്ത് പിന്നീടൊരിക്കലും ഇയാൾ പോകുമായിരുന്നില്ല.

Tags