ഒമ്പതുകാരിയെ ഫാൻസി ലൈറ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കിടപ്പു മുറിയിലേക്ക് കൊണ്ടുപോയി ലൈഗികമായി പീഡിപ്പിച്ച കേസ് : ബന്ധുവിന് 110 വർഷം കഠിന തടവ്


മലപ്പുറം: ഒമ്പതുകാരിയെ ലൈഗികമായി പീഡിപ്പിച്ച ബന്ധുവിന് 110 വർഷം കഠിന തടവിനും 8.21 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പീഡനത്തിനിരയായ ബാലികയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിൻറെ സഹോദരനായ 36 കാരനെയാണ് ജഡ്ജ് എ.എം അഷ്‌റഫ് ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷൽ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2022 സെപ്റ്റംബർ 20ന് വൈകുന്നേരം ആറു മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ പ്രതിയുടെ വീട്ടിലെത്തിയ ബാലികയെ ഫാൻസി ലൈറ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കിടപ്പു മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. മറ്റൊരു ദിവസവും സമാനമായ രീതിയിൽ കുട്ടിയെ പീഡനത്തിനിരയാക്കിയതായും പരാതിയിലുണ്ട്.

പിന്നീട് ബന്ധുവീട്ടിലേക്ക് പോകാൻ കുട്ടി വിമുഖത കാണിച്ചപ്പോൾ കാര്യം അന്വേഷിച്ച അമ്മയോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അമ്മ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും അരീക്കോട് പോലീസ് നേരിട്ടെത്തി കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.
അരീക്കോട് പോലീസ് സബ് ഇൻസ്‌പെക്ടർ ആൽബി തോമസ് വർക്കി രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ ഇൻസ്‌പെക്ടർ എ ആദംഖാൻ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 20 സാക്ഷികളെ കോടതി മുമ്ബാകെ വിസ്തരിച്ചു. 30 രേഖകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എൻ സൽമ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.