മക്കൾക്ക് എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ചികിത്സയിലായിരുന്ന പ്രതി രക്ഷപ്പെട്ടു
തൃശൂർ: സ്വന്തം മക്കൾക്ക് എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ചികിത്സയിലായിരുന്ന പ്രതി പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശിയും പെരുമ്പിലാവ് ആനക്കല്ലിൽ താമസക്കാരനുമായ മുത്തുവാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ആറ് വയസ്സുകാരി റിഥിക, ഏഴ് വയസ്സുകാരൻ റിഥിൻ എന്നിവർക്കാണ് പിതാവായ മുത്തു എലിവിഷം നൽകിയത്. ഇതിനുശേഷം ഇയാൾ സ്വയം വിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മൂവരെയും ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ കഴിയവെയാണ് പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. അതേസമയം, വിഷബാധയേറ്റ കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിക്കായി വിവിധ കേന്ദ്രങ്ങളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
.jpg)

