പറമ്പിക്കുളത്ത് മ്ലാവിനെ വേട്ടയാടിയ കേസിലെ പ്രതി പിടിയിൽ

പറമ്പിക്കുളം: മ്ലാവിനെ വേട്ടയാടി കറിവെച്ച കേസിൽ പ്രതി പിടിയിൽ. തേക്കടി ഭാഗത്ത് ഒറവൻപാടി കോളനിയിൽനിന്ന് മ്ലാവിനെ കൊന്ന കേസിൽ ഒളിവിലായിരുന്ന തൃശൂർ വരാന്തരപ്പിള്ളി സ്വദേശി വൈശാഖിനെയാണ് (32) കൊല്ലങ്കോട് റേഞ്ച് ഓഫിസർ പ്രമോദ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
2022ൽ തേക്കടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മ്ലാവിനെ വേട്ടയാടി വനത്തിനകത്ത് കറിവെച്ച് കഴിച്ച കേസിൽ ഒമ്പത് പേരിൽ എട്ടുപേർ പിടിയിലായിരുന്നു. ദേശീയപാതയിൽ 4.74 കോടി രൂപ കവർച്ച നടത്തിയ കേസിൽ വൈശാഖ് ഒളിവിലായിരുന്നു. തൃശൂർ പൊലീസിന്റെ പിടിയിലായ പ്രതിയെ വനം വകുപ്പിന് കൈമാറിയതോടെയാണ് അറസ്റ്റ്.