പള്ളിക്കത്തോട് മധ്യവയസ്കനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ

പള്ളിക്കത്തോട്: മധ്യവയസ്കനെ ആക്രമിച്ച് സ്വർണമാല തട്ടിയെടുത്ത കേസിൽ ഭർത്താവും ഭാര്യയും അറസ്റ്റിൽ. വാഴൂർ പനച്ചിക്കമുകളെൽ വീട്ടിൽ ഉണ്ണി എന്ന ജിനു (32), ഭാര്യ രമ്യ മോൾ(30) എന്നിവരാണ് അറസ്റ്റിലായത്. ജിനു ഈ മാസം ആറിന് ഇളപ്പുങ്കൽ ഭാഗത്തുള്ള കള്ള്ഷാപ്പിൽ വെച്ച് പള്ളിക്കത്തോട് സ്വദേശിയായ മധ്യവയസ്കനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാളെ ആക്രമിച്ച് കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
ഒളിച്ചുതാമസിച്ചിരുന്ന ഉപ്പുതറയിലുള്ള മാട്ടുതാവളം എന്ന സ്ഥലത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മോഷണമുതൽ പണയംവെച്ചതിനാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. മാല കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നു കണ്ടെടുത്തു.
എസ്.എച്ച്.ഒ കെ.ബി. ഹരികൃഷ്ണൻ, എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ റെജി ജോൺ, സി.പി.ഒ മാരായ മധു, ശ്രീജിത്ത് സോമൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ പള്ളിക്കത്തോട് സ്റ്റേഷനിൽ മോഷണം, അടിപിടി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.